Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:54 AM IST Updated On
date_range 21 Jun 2022 5:54 AM ISTഡോക്ടർമാരുടെ എണ്ണം കുറവ്; അരീക്കോട് താലൂക്ക് ആശുപത്രിയിൽ രോഗികൾ വലഞ്ഞു
text_fieldsbookmark_border
അരീക്കോട്: താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. ആശുപത്രിയിൽ എത്തിയ രോഗികളും കൂടെ എത്തിയവരുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരത്തിനടുത്ത് രോഗികളാണ് പരിശോധനക്ക് എത്തിയത്. എന്നാൽ, ഇവരെ ചികിത്സിക്കാൻ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നത്. ഇതുമൂലം പനി ഉൾപ്പെടെ രോഗവുമായി എത്തിയ കുട്ടികളും മുതിർന്നവരും ഏറെ കാത്തിരുന്നാണ് പരിശോധനക്ക് വിധേയമായത്. അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രി അത്യാവശ്യഘട്ടങ്ങളിൽ പരിസരവാസികൾക്ക് ഉപകാരപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ മുതൽ ഉച്ചക്ക് രണ്ട് വരെ എട്ട് ഡോക്ടർമാരുടെ സേവനവും ഉച്ചക്ക് ശേഷം വൈകീട്ട് ആറ് വരെ ഒരു ഡോക്ടറുടെ സേവനവും നിലവിലുണ്ട്. ഞായറാഴ്ച രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിലുള്ളത്. ഇത് ഇവിടെയെത്തുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമാണ്. പലപ്പോഴും കുറഞ്ഞ സമയംകൊണ്ട് ആയിരത്തിൽ കൂടുതൽ രോഗികൾ എത്തുന്നത് കാരണം ശരിയായ രീതിയിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർക്കും സാധിക്കുന്നില്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടെങ്കിലും നിലവിൽ വൈകീട്ട് ആറോടെ ആശുപത്രി അടക്കുന്ന സാഹചര്യമാണ്. ഇതുമൂലം രാത്രി ഉൾപ്പെടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്. എന്നാൽ, ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികൾ ഉൾപ്പെടെ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് അരീക്കോട് സൗഹൃദം ക്ലബ് പ്രസിഡന്‍റ് സി.ടി. മുനീർ ബാബു പറഞ്ഞു. ME ARKD AREEKODE HOSPITAL അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച രാവിലെ പരിശോധനക്കെത്തിയ രോഗികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story