Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:48 AM IST Updated On
date_range 19 Jun 2022 5:48 AM ISTതെരുവുനായ് പ്രശ്നം: ജനങ്ങളുടെ സഹകരണം തേടും -നഗരസഭ
text_fieldsbookmark_border
കുന്നംകുളം: നഗരസഭ പ്രദേശത്ത് തെരുവുനായ് ശല്യം വർധിച്ച സാഹചര്യത്തിലും വിദ്യാർഥിനിക്കുൾപ്പെടെ നായുടെ കടിയേറ്റ സംഭവത്തിലും ജനങ്ങളുടെ സഹകരണം തേടി പോംവഴി കണ്ടെത്താൻ തീരുമാനം. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ എജുക്കേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത നഗരസഭ പ്രദേശത്തെ സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഈ വിഷയത്തിൽ ജനങ്ങളുടെ സഹകരണവും തേടുന്നത്. പ്രശ്ന പരിഹാരത്തിന് നഗരസഭയിൽനിന്ന് എല്ലാവിധ സഹായവും നൽകുമെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. നഗരസഭയിലെ സ്കൂൾ, പൊതുയിടങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തെരുവുനായ് ശല്യത്തിനുള്ള പ്രശ്നപരിഹാരം അടുത്ത കൗൺസിലിൽ ചർച്ച ചെയ്ത് നിർദേശങ്ങൾ സ്വീകരിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകാനും ധാരണയായി. സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധ്യാപകർ ശ്രദ്ധിക്കണം. സ്കൂളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയരുത്. ഗേറ്റുകൾ അടക്കാനും തുറക്കാനും സമയക്രമം പാലിക്കണമെന്നും സ്കൂൾ പരിസങ്ങളിൽ വളർത്തുനായ്ക്കളെ തമ്പടിക്കാൻ അനുവദിക്കരുതെന്നും അധ്യാപകരോട് നിർദേശിച്ചു. വാർഡുകളിൽ മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കും. മാർക്കറ്റ് പോലുള്ള ചില മേഖലകളിൽ നായ്ക്കളെ ഉപേക്ഷിച്ചുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കും. തൃശൂർ കോർപറേഷനുമായി സഹകരിച്ച് നായ്ക്കൾക്ക് ഷെൽട്ടർ ഒരുക്കുന്ന കാര്യം ആലോചിക്കാനും യോഗത്തിൽ തീരുമാനമായി. വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷബീർ, സെക്രട്ടറി പി.എസ്. ഉഷാകുമാരി, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story