Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:40 AM IST Updated On
date_range 3 Jun 2022 5:40 AM ISTഒരു നാടിന്‍റെ പ്രാർഥനയിൽ ശിഹാബ് നടന്ന് തുടങ്ങി; മക്കയിലേക്ക്
text_fieldsbookmark_border
കോട്ടക്കൽ: കുട്ടിക്കാലത്ത് മുതിർന്നവർ പറഞ്ഞുകൊടുത്തിരുന്ന കഥയായിരുന്നു നമ്മുടെ പൂർവികർ കാതങ്ങൾ നടന്ന് മക്കയും മദീനയും കണ്ടിട്ടുണ്ടെന്ന്. ആ കഥകളുടെയും പൂർവികരുടേയും പാത പിന്തുടർന്ന് ഏഴ് രാജ്യങ്ങൾ താണ്ടി തന്‍റെ സ്വപ്നയാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി-സൈനബ ദമ്പതികളുടെ മകനായ ശിഹാബ് ചോറ്റൂർ എന്ന 29കാരൻ. ഹജ്ജ് കർമത്തിനായി മാസങ്ങളോളമുള്ള ആസൂത്രണങ്ങൾക്കൊടുവിലാണ് ഹജ്ജ് കർമത്തിനായി നടന്നുതുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ ആറോടെ ശിഹാബിന്റെ വീട്ടിൽ നിന്നാണ് 8640 കിലോമീറ്ററോളം ദൂരത്തേക്ക് യാത്ര പുറപ്പെട്ടത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും യാത്രയാക്കി. കഞ്ഞിപ്പുരയിൽ നിന്ന് തുടങ്ങി പുത്തനത്താണി, വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി, കോഴിക്കോട്, മാഹി, കണ്ണൂർ, കാസർകോട് വഴിയാണ് കേരളത്തിലൂടെ യാത്ര ചെയ്യുക. ഏകദേശം 8600 കിലോമീറ്റർ ദൂരം പിന്നിടേണ്ട യാത്രയിൽ ദിവസവും ശരാശരി 25 കിലോമീറ്റർ യാത്ര ചെയ്യും. മസ്ജിദുകൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാകും വിശ്രമം. പാക്കിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴിയാണ് സൗദിയിലെത്തുക. വാഗാ അതിർത്തി കടന്ന് പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്ന തരത്തിലാണ് യാത്ര. ഒരു വർഷത്തേക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കാലാവധി നീട്ടാനും സാധിക്കും. മണിക്കൂറിൽ ഏഴ് കിലോമീറ്റർ നടന്നാണ് യാത്ര. എട്ട് മാസം കൊണ്ട് യാത്ര പൂർത്തികരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കനം കുറഞ്ഞ വസ്ത്രങ്ങളും ആരാധനാലയങ്ങളിൽ അന്തിയുറങ്ങാൻ ഒരു സ്ലീപ്പിങ് ബാഗുമാണ് കൈവശമുള്ളത്. ചെറുപ്പം മുതലുള്ള ആഗ്രഹത്തിലേക്കാണ് ശിഹാബ് നടക്കുന്നത്. നടന്നുപോയി ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം ആദ്യമറിയിച്ചത് മാതാവ് സൈനബയോടായിരുന്നു. ആദ്യ അമ്പരപ്പിന് ശേഷം ഉമ്മയും ഭാര്യ ഷബ്നയും സമ്മതം മൂളിയതോടെ ആദ്യഘട്ടം വിജയിച്ചു. പത്ത് മാസത്തോളമായി യാത്രയുടെ ആസൂത്രണത്തിലായിരുന്നു ശിഹാബ്. ബെംഗളൂരുവിലുള്ള ഹസീബ് വഴിയായിരുന്നു അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കിയത്. റമദാൻ കാലമടക്കം നാൽപതിലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങിയാണ് പാകിസ്താൻ കടക്കാനുള്ള വിസ രേഖകൾ ശരിയാക്കിയത്. പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിലായിരുന്നു ആറു വർഷം ജോലി ചെയ്തത്. ആറ് വർഷമായി കഞ്ഞിപ്പുരയിൽ ബിസിനസ് നടത്തുകയാണ്. ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിരുന്നില്ല. സൗദിയിൽ ചെന്നശേഷം 2023ലെ ഹജ്ജിന് അപേക്ഷിക്കാനാണ് തീരുമാനം. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം പരപ്പനങ്ങാടിയിലെ സെൻട്രൽ ജുമ മസ്ജിദിലായിരുന്നു ആദ്യ ദിവസത്തെ യാത്ര അവസാനിച്ചത്. ശേഷം വെള്ളിയാഴ്ച രാവിലെ ആറിന് യാത്ര തുടരും. ഭാര്യ: ശബ്ന. മകൾ: മുഹ്മിന സൈനബ്. mpg shihab hajj കാൽനടയായി ഹജ്ജ് കർമം നിർവഹിക്കാൻ ആതവനാട് ചോറ്റൂരിൽ നിന്ന് ശിഹബുദ്ദീൻ യാത്ര പുറപ്പെടുന്നു mpg shihab hajj കാൽനടയായി ഹജ്ജ് കർമം നിർവഹിക്കാൻ ആതവനാട് ചോറ്റൂരിൽ നിന്ന് ശിഹബുദ്ദീൻ യാത്ര പുറപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story