Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:49 AM IST Updated On
date_range 28 May 2022 5:49 AM ISTവിദ്യാർഥികൾ ഒഴുകിയെത്തി; മാധ്യമം 'എജുകഫെ'ക്ക് മലപ്പുറത്ത് പ്രൗഢ തുടക്കം
text_fieldsbookmark_border
മലപ്പുറം: ഉപരിപഠനത്തിന്‍റെ പുതിയ ആകാശങ്ങൾ തേടി വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തിയതോടെ മാധ്യമം 'എജുകഫെ' 2022 ഇന്ത്യൻ സീസണിന്‍റെ രണ്ടാം പതിപ്പിന് മലപ്പുറത്ത് പ്രൗഢ തുടക്കം. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ദ്വിദിന 'എജുകഫെ' വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി. 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ അയ്യായിരത്തോളം പേരാണ് ആദ്യദിവസം എത്തിയത്. ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയായിരുന്നു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, സൈലം ലേണിങ് ഡയറക്ടർ ലിജേഷ് കുമാർ, സ്റ്റെയ്പ്പ് സി.ഇ.ഒ സോബിർ നജ്മുദ്ദീൻ, മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ് സി.ഇ.ഒ മുഹമ്മദ് നിയാസ്, മാധ്യമം ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ പ്രദർശന ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ നിർവഹിച്ചു. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റാബിയ ചോലക്കൽ സംബന്ധിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആദ്യദിനത്തിലെ വിവിധ സെഷനുകളിലായി വിദഗ്ധർ ക്ലാസുകളെടുത്തു. നിയമപഠനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് 'ലോ ഇൻ ലൈഫ് ആൻഡ് പ്രഫഷൻ' എന്ന സെഷനിലൂടെ ലീഗൽ സർവിസസ് അതോറിറ്റി ജില്ല സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി. ഷൈജൽ ക്ലാസെടുത്തു. 'വാട്ട് ടു ബികം, വാട്ട് ടു ലേൺ' എന്ന സെഷനിൽ സൈലം നീറ്റ് എക്സ്പർട്ട് ഡോ. എസ്. അനന്തു സ്വന്തം ജീവിതാനുഭവങ്ങളും വിജയത്തിലേക്കുള്ള വഴികളും പങ്കുവെച്ച് വിദ്യാർഥികൾക്ക് ആവേശം പകർന്നു. തുടർന്ന് 'ഐ.ഐ.ടി ആൻഡ് എൻ.ഐ.ടി അഡ്മിഷൻസ്; ദ വൈ ആൻഡ് ഹൗ' എന്ന വിഷയത്തിൽ ട്രെയിനർ ആർ. മുഹമ്മദ് ഇഖ്ബാൽ രാജ്യത്തെ ഒന്നാംനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന വഴികൾ വിവരിച്ചു. ഉച്ചക്കു ശേഷം പ്രമുഖ ടെലിവിഷൻ താരവും റിവേഴ്സ് ക്വിസിലൂടെ പ്രശസ്തനുമായ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് 'ദ ആർട്ട് ഓഫ് സക്സസ്' സെഷനിൽ തന്‍റെ സ്വതസ്സിദ്ധ ശൈലിയിലൂടെ സദസ്സിനെ കൈയിലെടുത്തു. തുടർന്ന് വിദേശപഠനവുമായി ബന്ധപ്പെട്ട് 'എ ബ്രോഡർ വേ ടു ഓവർസീസ് എജുക്കേഷൻ' വിഷയം ടി.പി. അഷ്റഫ് വിശദീകരിച്ചു. ഒന്നാം ദിനത്തിന്‍റെ അവസാനത്തിൽ ടെലിവിഷൻ അവതാരകനും മജീഷ്യനുമായ രാജ് കലേഷിന്‍റെ 'മാജിക്കൽ ചാറ്റ്' ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. 'സൈലം' ആണ് എജുകഫെ കേരള സീസണിന്‍റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് ആണ് പ്രസന്‍റിങ് സ്പോൺസർ. ഇന്ത്യയിലെ ഏറ്റവും വലിയ കരിയർ, വിദ്യാഭ്യാസ മേളയായ 'എജുകഫെ' ശനിയാഴ്ച സമാപിക്കും. ഫോട്ടോ: mpgma1, mpgab1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story