Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:44 AM IST Updated On
date_range 14 May 2022 5:44 AM ISTതൊടുപുഴയിൽ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന്‍റെ പിതാവിന്‍റെ മരണവും കൊലപാതകം
text_fieldsbookmark_border
തിരുവനന്തപുരം: തൊടുപുഴയിൽ മാതാവിന്‍റെ സുഹൃത്തിന്‍റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച ഏഴുവയസ്സുകാരന്‍റെ പിതാവിന്‍റെ മരണവും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഹൃദയാഘാതമെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം ശരിയല്ലെന്നും കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്നുമാണ് കണ്ടെത്തൽ. 2018 േമയ് 23ന് തൊടുപുഴയിലെ ഭാര്യവീട്ടിൽ മരിച്ച തിരുവനന്തപുരം കമലേശ്വരം സ്വദേശി ബിജുവിന്‍റെ (44) മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. നെയ്യാറ്റിൻകരയിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മാസങ്ങൾക്ക് മുമ്പ് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ബിജുവിന്‍റെ മകന്‍റെ കൊലപാതകത്തെ തുടർന്ന് ലഭിച്ച പരാതിയിൽ തൊടുപുഴ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വീണ്ടും പോസ്റ്റ്മോര്ട്ടം നടത്തിയപ്പോഴാണ് കഴുത്ത് ഞെരിച്ചുള്ള കൊലപാതകം ആണെന്ന് വ്യക്തമായത്. മരണത്തിൽ ഭാര്യക്കും ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണമാണ് ബിജുവിന്‍റെ പിതാവ് ബാബുവിന്‍റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. അതിന്‍റെ അടിസ്ഥാനത്തിൽ ബിജുവിന്‍റെ ഭാര്യയെ നുണപരിശോധനക്ക് വിധേയമാക്കും. ബിജു മരിച്ച് ദിവസങ്ങൾക്ക് ശേഷം സുഹൃത്തായ അരുൺ ആനന്ദിനൊപ്പം ബിജുവിന്‍റെ ഭാര്യ താമസം ആരംഭിച്ചിരുന്നു. തുടർന്ന് 2019 ഏപ്രിലിലാണ് മൂത്ത കുട്ടി അരുണിന്‍റെ ക്രൂര മർദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് കഴിഞ്ഞദിവസമാണ് മുട്ടം പോക്സോ കോടതി 21 വർഷം തടവുശിക്ഷ വിധിച്ചത്. ബിജുവിന്‍റെ പിതാവിന്‍റെ ബന്ധു കൂടിയാണ് അരുൺ ആനന്ദ്. അരുൺ ആനന്ദിന് ഈ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നും പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബിജുവിന്‍റെ മകൻ കൊല്ലപ്പെട്ട കേസിൽ വിചാരണ ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story