യുവാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്തു
text_fieldsകോഴിക്കോട് പാളയത്ത് ബിജുവിനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സ്കൂബ ഡൈവേഴ്സ് കിണറ്റിൽ തിരച്ചിൽ നടത്താൻ ഇറങ്ങുന്നു
കോഴിക്കോട്: നഗരമധ്യത്തിലെ ഒറ്റമുറി വീട്ടിൽ 48 കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തുടരന്വേഷണത്തിനും മറ്റുമായി കസ്റ്റഡിയിൽ വാങ്ങിയ കസബ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു. കുളങ്ങരപീടിക കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപകിനെ (22) യാണ് ചോദ്യം ചെയ്തത്. പ്രതി കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി പ്രതി സൂചിപ്പിച്ച കിണറ്റിൽ ഫയർ യൂനിറ്റിന്റെ സ്കൂബ ടീമിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല. പ്രതി പറഞ്ഞ പ്രകാരം മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുവായ പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു (38) വിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി ദീപകിനെ മൂന്ന് ദിവസത്തേക്കാണ് കോഴിക്കോട് ജെ.എഫ്.സി.എം (മൂന്ന്) കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചതും മൂന്ന് വർഷം മുമ്പ് പ്രതിയുമായുണ്ടായ തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

