എസ്കലേറ്ററിൽ പടികയറി വിഷമിച്ച് യാത്രക്കാർ
text_fieldsകോഴിക്കോട്: രാജാജി റോഡിൽ റോഡ് മുറിച്ചുകടക്കാനുള്ള എസ്കലേറ്ററിന്റെ വൈദ്യുതി ബിൽ അടക്കാതെ ഫ്യൂസ് ഊരിയതോടെ യാത്രക്കാർ വലഞ്ഞു. സ്റ്റേഡിയത്തിന് മുന്നിൽനിന്ന് മൊഫ്യൂസിൽ സ്റ്റാൻഡിലേക്കും തിരിച്ചും പടികയറി പ്രായമായവരടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് വിഷമിച്ചത്.
ഒരു മാസത്തെ വൈദ്യുതി ബില്ലിലുള്ള 50,881 രൂപയാണ് കോർപറേഷൻ അടക്കാനുള്ളത്. ഇക്കാരണത്താൽ വ്യാഴാഴ്ച ഉച്ചയോടെ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ബില്ല് അടക്കാനുള്ള അവസാന തീയതി. കാലാവധി കഴിഞ്ഞിട്ടും പിന്നെയും സമയം അനുവദിച്ചു.
എന്നിട്ടും അടക്കാത്തതിനാലാണ് കെ.എസ്.ഇ.ബി സെൻട്രൽ സെക്ഷനിലെ ഉദ്യോഗസ്ഥർ ഫ്യൂസ് ഊരിയത്. രാജാജി റോഡിലെ മേൽപാലത്തിന്റെ രണ്ടുഭാഗത്തും ലിഫ്റ്റും എസ്കലേറ്ററുമുണ്ട്. തിരക്കേറിയ റോഡിന് കുറുകെ കടക്കാനാണ് മേൽപാലം നിർമിച്ചത്. റോഡ് ഡിവൈഡർ കൊട്ടിയടച്ച് മുറിച്ചുകടക്കുന്നത് തടയുകയും ചെയ്തു. മേൽപാലത്തിലേക്കുള്ള പടികൾ കയറാനാണ് യാത്രക്കാർ ഏറെ പേരും എസ്കലേറ്ററിനെ ആശ്രയിക്കുന്നത്.
കഴിഞ്ഞ കൊല്ലവും ഫ്യൂസ് ഊരിയ പ്രശ്നമുണ്ടായിരുന്നു. എസ്കലേറ്ററിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ വെള്ളിയാഴ്ച മേയർ ഡോ. ബീനാഫിലിപ്പിന് പരാതി നൽകി. ബിൽ അടക്കാതെ പ്രവർത്തനം തടസ്സപ്പെട്ടത് കുറ്റകരമായ അനാസ്ഥയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പരാതിയിലുണ്ട്. അമൃത് പദ്ധതിയിൽ 11.35 കോടി രൂപ ചെലവഴിച്ചാണ് മേൽപാലം 2020 നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.