ജനറൽ വാർഡിൽ പെൺ പോരാട്ടം
text_fieldsകോഴിക്കോട്: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം പൂർത്തിയായപ്പോൾ നിരവധി വാർഡുകളിൽ ജനറൽ സീറ്റുകളിലും വനിത സാന്നിധ്യം. സിറ്റിങ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡൻറുമാരുമടക്കമുള്ളവരും ജനറൽ വാർഡിൽ അങ്കത്തിനിറങ്ങുന്ന വനിതകളിൽപ്പെടുന്നു.
കോഴിക്കോട് നഗരസഭയിൽ നാല് വനിത സിറ്റിങ് കൗൺസിലർമാർ ജനറൽ സീറ്റിലാണ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്. പന്നിയങ്കരയിൽ സി.പി.എമ്മിലെ മുൻ മേയർ ഒ. രാജഗോപാലിനെതിരെ ലീഗ് സ്വതന്ത്ര കെ. നിർമല, മാറാട് വാർഡിൽ ബി.ജെ.പിയുടെ ഷൈമ പൊന്നത്ത്, വെള്ളയിൽ ലീഗിലെ സൗഫിയ അനീഷ്, കാരപ്പറമ്പിൽ ബി.ജെ.പിയുടെ നവ്യ ഹരിദാസ് എന്നിവരാണ് ജനറൽ വാർഡിൽ മത്സരിക്കുന്ന വനിത കൗൺസിലർമാർ. സൗഫിയയും നവ്യയും സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നത്. ഒന്നാം വാർഡായ എലത്തൂരിൽ കെ. ഫെമിനയെയാണ് സി.പി.എം അങ്കത്തിനിറക്കിയത്. കുതിരവട്ടത്ത് നിലവിലെ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽ കുമാറിനെ നേരിടുന്നത് രണ്ട് വനിതകളാണ്. കോൺഗ്രസിലെ ആശ ജയപ്രകാശും ബി.ജെ.പിയുടെ ബിന്ദു ഉദയകുമാറും. പുതിയാപ്പയിൽ മുതിർന്ന സി.പി.എം നേതാവ് വി.കെ. മോഹൻദാസിനെതിരെ ബി.ജെ.പി മത്സരിപ്പിക്കുന്നത് അഡ്വ. സംയുക്ത റാണിയെയാണ്.
വടകര നഗരസഭയില്‍ മൂന്നിടത്ത് ജനറല്‍ വാര്‍ഡില്‍ സ്ത്രീകള്‍ മത്സരിക്കുന്നു. 41ാം വാര്‍ഡായ പുറങ്കരയില്‍ സി.പി.എമ്മിലെ പി. വിജയി വീണ്ടും മത്സരിക്കുകയാണ്. കോണ്‍ഗ്രസില്‍നിന്നും 34ാം വാര്‍ഡായ മൂരാട് പി. രജനിയും 23ാം വാര്‍ഡായ ചീരാംവീടില് പി.എം. അജിതയും വീണ്ടും മത്സരിക്കുകയാണ്.
അഴിയൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ അണ്ടികമ്പിനിയില് മുസ്ലിം ലീഗിലെ ജാസ്മിന കല്ലേരി വീണ്ടും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ഇതേ വാര്‍ഡിനെ പ്രതിനിധാനം ചെയ്തിരുന്നു.
പുതുപ്പാടി പഞ്ചായത്തിലെ നാലാം വാർഡ് (മുപ്പതേക്ര) ജനറൽ വാർഡാണെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സി.പി.ഐയിലെ ഐബി റെജിയാണ്. കഴിഞ്ഞ തവണ വനിത സംവരണമായിരുന്ന ഇതേ വാർഡിൽനിന്നാണ് ഐബി റെജി ജയിച്ചത്.
ഉണ്ണികുളം പഞ്ചായത്തിൽ 12 വനിത സംവരണ സീറ്റിനു പുറമേ, രണ്ടു ജനറൽ വാർഡുകളിലും വനിത സ്ഥാനാർഥികളുണ്ട്. പനയംകണ്ടി രണ്ടാം വാർഡില്‍ സി.പി.എമ്മിലെ സി.കെ. ജിഷയും വാര്‍ഡ് നാല് മുപ്പറ്റക്കരയില് ബി.ജെ.പിയുടെ ടി.കെ. റീനയും. കഴിഞ്ഞതവണ വനിത സംവരണമായിരുന്നപ്പോൾ ഇവരായിരുന്നു ഇവിടെ ജയിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ സീറ്റായ 12, 16 വാർഡുകളിൽ മത്സരിക്കുന്നത് ഇടതുപക്ഷ മുൻ വനിത മെംബർമാരായ ആമിന പാറക്കലും സാബിറ തറമ്മലുമാണ്. വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും പ്രചാരണ ആയുധമാക്കിയാണ് ഇവർ മത്സരരംഗത്തുള്ളത്.
കുന്ദമംഗലം പഞ്ചായത്തിലെ മൂന്ന് ജനറൽ വാർഡുകളിൽ യു.ഡി.എഫ് വനിതകളെ നിർത്തുന്നു. ഇവിടെ കഴിഞ്ഞ ടേമിൽ നാല് വനിത പ്രസിഡൻറുമാരാണ് മാറിമാറി ഭരിച്ചത്. ഇതിൽ മൂന്നുപേരാണ് വീണ്ടും ജനറൽ സീറ്റിൽ ടിക്കറ്റ് തരപ്പെടുത്തിയത്. ചെത്തുകടവ് നോർത്തിൽ കോൺഗ്രസിലെ ലീന വാസുദേവൻ, പൈങ്ങോട്ടുപുറം ഈസ്റ്റിൽ മുസ്ലിം ലീഗിലെ ഷമീന വെള്ളക്കാട്ട്, കാരന്തൂർ നോർത്തിൽ കോൺഗ്രസിലെ ഷൈജ വളപ്പിൽ എന്നിവരാണ് അങ്കം കുറിക്കുന്നത്.
13 വാർഡുകളുള്ള കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് ജനറൽ സീറ്റിലടക്കം 10 സീറ്റുകളിലും വനിതകളാണ് രംഗത്തുള്ളത്. വാർഡ് അഞ്ചിൽ റീത്ത (സി.പി.എം), 11ൽ റീന സുരേഷ് (സി.പി.െഎ), ഒമ്പതിൽ ചന്ദ്രിമധു കുന്നുമ്മൽ (സി.പി.എം) എന്നിവരാണ് മത്സരിക്കുന്നത്.
കുറ്റ്യാടി ഏഴാം വാർഡിൽ മത്സരിക്കുന്ന എ.ടി. ഗീത കഴിഞ്ഞ തവണ ഇവിടെ ജയിച്ചതാണ്. ജനറൽ വാർഡായിട്ടും ഗീതക്കുതന്നെ കോൺഗ്രസ് സീറ്റ് നൽകി.
ജനറൽ വാർഡായ കായക്കൊടി പൂളക്കണ്ടിയിൽ ഇ.പി. സാജിദയാണ് മുസ്ലിം ലീഗ് സ്ഥാനാർഥി. സിറ്റിങ് സീറ്റാണിത്. വേളത്ത് 13ാം വാർഡിൽ സി.പി.എമ്മിലെ ബീന േകാട്ടമ്മൽ ജനറൽ വാർഡായിട്ടും ഇത്തവണയും മത്സരിക്കുന്നുണ്ട്.
മുക്കം നഗരസഭയിൽ എസ്.സി ജനറൽ സ്ഥാനാർഥിയായി എൽ.ഡി.എഫ് ഇറക്കിയത് ശ്രീതി സന്തോഷിനെയാണ്.
നടുവണ്ണൂരിൽ മുസ്ലിം ലീഗ് ജയിച്ച12ാം വാർഡ് ഇത്തവണ ജനറൽ സീറ്റാണെങ്കിലും കെ.കെ. സൗദയെത്തന്നെയാണ് മത്സരിപ്പിക്കുന്നത്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എ.എസ്. റിലുവാണ് എതിർ സ്ഥാനാർഥി.
തലക്കുളത്തൂരിൽ വാർഡ് ഒന്നിൽ എൽ.ഡി.എഫിെൻറ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. പ്രമീളയും വാർഡ് ഏഴിൽ കോൺഗ്രസിെൻറ മുൻ പഞ്ചായത്ത് അംഗം പി.പി. സുഭാഷിണിയും ജനറൽ വാർഡുകളിൽ മത്സരിക്കുന്നു.
കൊയിലാണ്ടിയിൽ കഴിഞ്ഞ തവണ എസ്.സി സ്ത്രീ സംവരണ സീറ്റിൽനിന്നു വിജയക്കൊടി പാറിച്ച കെ.ടി. സുമയുടെ ഇത്തവണത്തെ പോരാട്ടം ജനറൽ എസ്.സി സംവരണ സീറ്റിൽ. മുസ്ലിം ലീഗ് സ്ഥാനാർഥിയാണ് സുമ.
മുക്കം നഗരസഭയിലെ 11ാം ഡിവിഷനിൽനിന്ന് എസ്.സി വനിത ജനറലായി സി. വസന്തകുമാരിയാണ് മത്സരിക്കുന്നത്.
നൊച്ചാട് പഞ്ചായത്തിൽ വാർഡ് 13ൽ നിലവിലെ അംഗം സനില ചെറുവറ്റയെ ഇടതുമുന്നണി വീണ്ടും ഗോദയിലിറക്കിയപ്പോൾ 17ാം വാർഡിൽ ഗീത കല്ലായിക്ക് വാർഡ് നിലനിർത്താൻ യു.ഡി.എഫ് ഒരവസരവുംകൂടി നൽകി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെറുവണ്ണൂർ ഡിവിഷൻ അംഗമായ എൽ.ജെ.ഡിയിലെ എം.കെ. സതി ചെറുവണ്ണൂർ പഞ്ചായത്ത് 10ാം വാർഡിൽ ജനറൽ സീറ്റിൽ അങ്കം കുറിക്കുകയാണ്.
മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഇത്തവണയും 15ാം വാർഡായ നന്തിബസാറിൽനിന്ന് തന്നെയാണ് ജനവിധി തേടുന്നത്.
തിരുവമ്പാടി പഞ്ചായത്തിലെ രണ്ട് ജനറൽ വാർഡുകളിൽ വനിതകളെ എൽ.ഡി.എഫ് രംഗത്തിറക്കി. വാർഡ് 12ൽ (താഴെ തിരുവമ്പാടി) ഗീത വിനോദും വാർഡ് മൂന്നിൽ (ആനക്കാംപൊയിൽ) ബിന്ദു ജെയിംസും.
കൂടരഞ്ഞി പഞ്ചായത്തിലെ ജനറൽ വാർഡായ ഒമ്പതിൽ (ആനയോട്) മേരീ തങ്കച്ചൻ മത്സരരംഗത്ത്. കേരള കോൺഗ്രസ് (ജോസ്) വിഭാഗം പ്രതിനിധിയായ ഇവർ മൂന്നുതവണ ജയിച്ചിട്ടുണ്ട്.
താമരശ്ശേരി പഞ്ചായത്തിലെ ജനറല്‍ സീറ്റുകളായ പന്ത്രണ്ടാം വാര്‍ഡില്‍ സഫിയ കാരാട്ടും 14ാം വാര്‍ഡിൽ അഡ്വ. ഒ.കെ. അഞ്ജുവുമാണ് ഇടത് സ്ഥാനാർഥികൾ.
കൊടുവള്ളി നഗരസഭയിലെ വാവാട് രണ്ടാം ഡിവിഷൻ ജനറൽ സീറ്റായെങ്കിലും വീണ്ടും ഒരു അങ്കത്തിന് കോൺഗ്രസ് കെ.എം. സുശിനിയെ തന്നെ ഇറക്കി.
മാവൂർ പഞ്ചായത്ത് 11ാം വാർഡ് ജനറലായെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ജയശ്രീ ദിവ്യപ്രകാശ് തന്നെ. 2015ൽ കന്നിമത്സരത്തിലാണ് വനിത സംവരണ വാർഡായ ഇവിടെ നിന്ന് ജയശ്രീ ജയിച്ചിരുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് (കാഞ്ഞിരാട്) ജനറൽ വാർഡാക്കിയെങ്കിലും യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത് സിറ്റിങ് അംഗം കോൺഗ്രസിലെ ബിന്ദു ജോർജിനെ തന്നെ. കാര്യക്ഷമമായി പ്രവർത്തിച്ചതിെൻറ അംഗീകാരമായാണ് സ്ഥാനാർഥിത്വത്തെ കാണുന്നതെന്ന് രണ്ട് മക്കളുടെ അമ്മയായ ബിന്ദു പറയുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ 21ാം വാർഡ് (കളപ്പുറം) ജനറൽ വാർഡാണെങ്കിലും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് മുസ്ലിം ലീഗിലെ ജമീല അസീസ് ആണ്. കഴിഞ്ഞ തവണ വനിത സംവരണമായിരുന്ന ഇതേ വാർഡിൽനിന്ന് ഇവർ ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.