സർക്കാർ അനാസ്ഥയുടെ മഹാസമുച്ചയം ഭരണമാറ്റത്തിൽ രക്ഷപ്പെടുമോ?
text_fieldsകെ.എസ്.ആർ.ടി.സി സമുച്ചയത്തിന് മുകളിലേക്കുള്ള വഴി കൊട്ടിയടച്ച നിലയിൽ
കോഴിക്കോട്: സാങ്കേതികക്കുരുക്കുകളിൽ കുടുങ്ങി 11 വർഷമായി വെറുതെ കിടക്കുന്ന കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബിസിനസ് സമുച്ചയത്തിന്റെ കാര്യത്തിൽ പുതിയ സർക്കാർ അധികാരമേറ്റാൽ വല്ല തീരുമാനമുണ്ടാവുമോ? സർക്കാർവിലാസം പദ്ധതി നടത്തിപ്പിലെ അനാസ്ഥയുടെ സ്മാരകമാണ് കോഴിക്കോട് നഗരത്തിൽ തലയുയർത്തി നിൽക്കുന്നത്.
കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാക്കാൻ കെ.ടി.ഡി.എഫ്.സി ആസൂത്രണം ചെയ്ത പദ്ധതി തുടക്കം മുതൽ കട്ടപ്പുറത്തായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മനുഷ്യർക്ക് മതിയായ ശ്വാസോച്വാസം പോലും നടത്താനാവത്ത ബസ് സ്റ്റാൻഡ്. വി.എസ്. അച്യുതാനന്ദൻ 2007ൽ തറക്കല്ലിട്ട ബസ് സ്റ്റാൻഡ് ടെർമിനൽ പണിപൂർത്തിയായി ഉദ്ഘാടനം ചെയ്തത് 2015ൽ ഉമ്മൻചാണ്ടി ആയിരുന്നു.
അതും കഴിഞ്ഞ് ആറ് വർഷം പിന്നിട്ട് 2021ലാണ് വ്യാപാരസമുച്ചയം സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് ലീസിന് നൽകിയത്. വൻ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട് ലീസ് ഇടപാടിന് ശേഷമുണ്ടായത് സർക്കാർ വിലാസം പദ്ധതിയെ നാണംകെടുത്തിയ മറ്റൊരു നാടകീയ വിവാദം. 76 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ തൂണുകൾക്ക് ബലമില്ലെന്ന് മഡ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ട് പുറത്തുവന്നു. സ്ട്രക്ചറിലെ അശാസ്ത്രീയതയും മതിയായ കമ്പിയും സിമന്റും ഉപയോഗിക്കാത്തതും കാരണം ബലപ്പെടുത്തിയ ശേഷമേ വ്യാപാരസമുച്ചയം ഉപയോഗിക്കാൻ പാടുള്ളൂവെന്ന വിദഗ്ധ റിപ്പോർട്ട് പുറത്തു വന്നതോടെ 38.69 ചതുരശ്ര അടിയുള്ള ഈ കൂറ്റൻ സമുച്ചയങ്ങൾ വീണ്ടും നോക്കുകുത്തിയായി.
ബലക്ഷയം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് അടക്കം ഒഴിപ്പിക്കാൻ സർക്കാർ ധിറുതിയിൽ തീരുമാനമെടുത്തതല്ലാതെ ഒന്നും നടന്നില്ല. ഐ.ഐ.ടി സംഘം പലതവണ പരിശോധന നടത്തി. ഒടുവിൽ സംസ്ഥാന സർക്കാർ മറ്റൊരു സമിതിയെ വെച്ച് റിപ്പോർട്ട് ഉണ്ടാക്കി. ചില റിപ്പോർട്ടുകൾ മഡ്രാസ് ഐ.ഐ.ടിയുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞു. പരിശോധനകളും ചർച്ചകളുമായി കാലം കടന്നുപോയതല്ലാത്തെ ഒന്നും സംഭവിച്ചില്ല. കെട്ടിടത്തിൽ ഏറ്റവും അശാസ്ത്രീയമായി സജ്ജീകരിച്ച ബസ് സ്റ്റാൻഡ് മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.
ഹൈപ്പർ മാർക്കറ്റ്, വൻകിട ഹോട്ടലുകൾ, മൾട്ടിപ്ലക്സ്, റസ്റ്റൊറന്റുകൾ, വിശ്രമകേന്ദ്രം തുടങ്ങി ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്നതാണ് 11 നിലകൾ വീതമുള്ള രണ്ട് ബിസിനസ് ടർമിനലുകൾ. അലിഫ് ബിൽഡേഴ്സുമായി കെ.ടി.ഡി.എഫ്.സിയുണ്ടാക്കിയ കരാർ പ്രകാരം 17 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകണമെന്നും പ്രതിമാസം 43.20 ലക്ഷം വാടകയിനത്തിൽ നൽകണമെന്നും ഓരോ വർഷവും പത്ത് ശതമാനം വർധന ഉണ്ടാവുമെന്നുമാണ് കണക്കാക്കിയത്.
ബലക്ഷയവിവാദം ഉണ്ടായതോടെ കെട്ടിടം പ്രവർത്തിപ്പിക്കാനാവാത്ത അവസ്ഥയിൽ കരാർ നിയക്കുരുക്കിലായി. ആ കുരുക്ക് ഇപ്പോഴും തുടരുകയാണ്. ഹൈകോടതി ഇടപെടലിനെ തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയ പ്രശ്നങ്ങളില്ലെന്ന വിവരമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ട് പ്രകാരവുമുള്ള ബലപ്പെടുത്തൽ നടപടികൾ ഒന്നും നടക്കുന്നില്ല. കെ.എസ്.ആർ.ടി.സിക്ക് ലഭിക്കേണ്ട കോടികളുടെ വരുമാനമാണ് ഇതിലൂടെ ഇല്ലാതാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

