കൊയിലാണ്ടിയിൽ പല സ്ഥലങ്ങളിലും വെള്ളം കയറി
text_fieldsകൊയിലാണ്ടി : കൊയിലാണ്ടിയിൽ മഴയെ തുടർന്ന് പൊയിൽകാവിൽ കിഴക്കുഭാഗത്ത് റോഡിൽ വെള്ളം കയറി. ദേശീയപാത 66 ന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഇവിടെ ഇപ്പോൾ പ്രയാസമുണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് പിൻഭാഗത്ത് നിന്നും വരുന്ന മഴവെള്ളം, കഴിഞ്ഞ കാലങ്ങളിൽ മൂന്നോളം കൽവെർട്ടറുകളിലൂടെ വടക്ക് ഭാഗത്ത് നിന്ന് ഒഴുകി പടിഞ്ഞാറ് ഭാഗത്തേക്ക് എത്തുകയായിരുന്നു പതിവ്. തുടർന്ന് പൂനൂർ പുഴയിലേക്ക് ഒഴുകുകയായിരുന്നു.
എന്നാൽ. എൻ.എച്ച് 66 ഉയർത്തി നിർമിച്ചതോടെ എല്ലാ കൽവർട്ടുകളും ഇല്ലാതാവുകയും ഒഴുകിയെത്തുന്ന ജലം മുഴുവൻ ഉൽക്കാവ് ക്ഷേത്രത്തിന് മുന്നിലേക്ക് എത്തി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു. ഹയർ സെക്കൻഡറി സ്കൂൾ, റെയിൽവേ ഗേറ്റ് കീപ്പറുടെ കാബിൻ, പൊയിൽക്കാവ് ദേവീക്ഷേത്രം, ബീച്ച് റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര നിലച്ചു. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകനായ ഗീതാനന്ദൻ മാഷ് പറയുന്നു. വില്ലേജിൽ നിലവിലുള്ള സ്കെച്ച് പരിശോധിച്ചു കൃത്യമായ രീതിയിൽ പഴയതുപോലെ തോടുകൾ പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. വിയ്യൂർ, കക്കുളം കുറ്റി വയൽ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. നിരവധി ആളുകളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

