മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
text_fieldsകോഴിക്കോട്: സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന യിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവ്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരമാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 4.30 മുതൽ കോഴിക്കോട്, വടകര, പേരാമ്പ്ര, കൊടുവള്ളി, കൊയിലാണ്ടി ഓഫിസുകളിൽ പരിശോധന നടത്തിയത്. ‘ഓപറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ, ഏജന്റുമാർ മുഖേന കൈക്കൂലി കൈപ്പറ്റുന്നതിന്റെ വിവരം ലഭിച്ചു.
കൊടുവള്ളി സബ് ആർ.ടി ഓഫിസിലെ എം.വി.ഐയുടെയും ഭാര്യയുടെയും ഏജന്റിന്റെയും ഗൂഗ്ൾ പേ ഇടപാടുകളുടെ വിവരം വിജിലൻസിന് ലഭിച്ചു. ഓഫിസ് ജീവനക്കാരിയുടെ അക്കൗണ്ടിലെത്തിയ രണ്ടു ലക്ഷത്തോളം രൂപയുടെ വിവരങ്ങളും വിജിലൻസിന് ലഭിച്ചു.
ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള അപേക്ഷകളിൽ തെറ്റുകൾ ആരോപിച്ച് നിരസിക്കുകയും പിന്നീട് ഏജന്റുമാർ മുഖേന വൻ കൈക്കൂലി ഉദ്യോഗസ്ഥർ ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വടകരയിലും പേരാമ്പ്രയിലും ഗൂഗ്ൾപേ വഴി നടത്തിയ ഇടപാടുകൾ വിജിലൻസ് കണ്ടെടുത്തു.
കോഴിക്കോട്, കൊയിലാണ്ടി ഓഫിസുകളിൽ ഗൗരവമായ ക്രമക്കേട് കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

