വലിയങ്ങാടിയെ പ്രണയിച്ചവർക്ക് ഒരുമിച്ച് മടക്കം; കണ്ണീരോർമയായി ബഷീറും അഷ്റഫും
text_fieldsകോഴിക്കോട് വലിയങ്ങാടി പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷേഡ് തകർന്നുവീണ നിലയിൽ
അത്തോളി: നാലു പതിറ്റാണ്ടോളം വലിയങ്ങാടിയുടെ ജീവതാളങ്ങൾ തൊട്ടറിഞ്ഞ ബഷീറിനും അഷ്റഫിനും ഒരുമിച്ച് മടക്കം. നോമ്പെടുത്ത് ജോലിക്ക് പോയവർ നിശ്ചല ശരീരങ്ങളായി തിരിച്ചെത്തിയപ്പോൾ ഇരു വീടുകളിലും സങ്കടക്കാഴ്ചകൾ. വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ ക്രോൺക്രീറ്റ് ബീം തകർന്നുണ്ടായ അപകടത്തിൽ മരിച്ച കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീറിനും (65), കണ്ണിപ്പൊയിൽ കൊളക്കാട് കൊടുവമ്പത്ത് താഴെ കുനി അഷ്‌റഫിനും (56) നാടിന്റെ യാത്രാമൊഴി.
ബഷീർ ഡ്രൈവറായി ജോലി ചെയ്യുന്ന സ്വന്തം ലോറിയിലെ ലോഡിങ് തൊഴിലാളിയായിരുന്നു അഷ്റഫ്. ഒരേ വാഹനത്തിൽ വർഷങ്ങളായി ജോലിചെയ്യുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി എട്ടൊടെയാണ് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത് .
വലിയങ്ങാടിയിൽ തൊഴിലാളിയായിരുന്ന പിതാവിന്റെ പിറകെയാണ് ചെറുപ്പത്തിൽ തന്നെ ബഷീറും അവിടെയെത്തുന്നത്. 35 വർഷത്തിലധികമായി സ്വന്തം ലോറിയിൽ വലിയങ്ങാടിയിൽ നിന്നും അത്തോളിയിലെയും പരിസര പ്രദേശങ്ങളിലേയും കച്ചവടക്കാർക്ക് പലചരക്ക് സാധനങ്ങൾ എത്തിച്ചിരുന്നത് ബഷീറായിരുന്നു.
സ്കൂൾ പഠനം കഴിഞ്ഞയുടൻ ജോലി തേടി വലിയങ്ങാടിയിൽ എത്തിയ അഷ്റഫ് 30 വർഷത്തോളം ചുമട്ട് തൊഴിലാളിയായിരുന്നു. പ്രദേശത്തെ വിവാഹ വീടുകളിലും മരണം നടന്ന വീടുകളിലും എല്ലാ കാര്യങ്ങൾക്കും ഓടിയെത്തിയിരുന്ന ബഷീറിന്റെ വിയോഗം നാടിന്റെ ദുഃഖമായി. ബഷീറിന്റെ മയ്യത്ത് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് കുനിയിൽ പള്ളി ഖബർസ്ഥാനിലും, അഷ്റഫിന്റെ മയ്യത്ത് ചൊവ്വാഴ്ച രാവിലെ 10ന് ചിക്കിലോട് ജുമാ മസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

