നഷ്ടപ്പെട്ട 120ലധികം മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി
text_fieldsവടകര: റൂറൽ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നഷ്ടപ്പെട്ട 120ലധികം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി സൈബർ പൊലീസ്. 2020 മുതൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകളാണ് കണ്ടെത്തി യഥാർഥ ഉടമകൾക്ക് തിരികെ നൽകുന്ന നടപടികൾ ജില്ല പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും സാങ്കേതിക സംവിധാനങ്ങളുടെ സഹായം വഴിയുമാണ് അന്വേഷണം ഫലപ്രദമായി നടപ്പാക്കിയത്.
പരാതികളുടെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സി.ഇ.ഐ.ആർ (സെൻട്രൽ എക്യൂപ്മെന്റ് ഐഡന്ററിറ്റി രജിസ്റ്റർ) പോർട്ടലിൽ രജിസ്റ്റർചെയ്ത് സദാ നിരീക്ഷണം നടത്തിയാണ് കണ്ടെത്തിയത്. 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 7 വരെ സംസ്ഥാനത്ത് ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേകം അന്വേഷണം ആരംഭിച്ചിരുന്നു.
ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, കർണാടക തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയാണ് നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. മൊബൈൽ ഫോണുകൾ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ മുഖേനയാണ് യഥാർഥ ഉടമകൾക്ക് കൈമാറിയത്.
മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഉടൻതന്നെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സി.ഇ.ഐ.ആർ പോർട്ടലിൽ ഫോൺ രജിസ്റ്റർചെയ്താൽ ഫോൺ കണ്ടെത്തുന്നതിനും തിരികെ ലഭിക്കുന്നതിനും കൂടുതൽ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

