കടൽക്ഷോഭം: തീരദേശത്തുള്ള വീടുകൾ തകർന്നു
text_fieldsവടകര: ന്യൂനമർദം ശക്തിപ്രാപിച്ച് തിരമാലകൾ ആഞ്ഞടിച്ചപ്പോൾ തീരദേശത്ത് 100ൽ പരം വീടുകൾ ഭാഗികമായി തകർന്നു. 310 പേർ വീടൊഴിഞ്ഞു. വടകര അഴിത്തല മുതൽ കുരിയാടി വരെയുള്ള നാലു കിലോ മീറ്റർ നീളത്തിലുള്ള കരിങ്കൽ ഭിത്തി ശക്തമായ തിരമാലകളിൽ തകരുകയും താഴ്ന്നുപോവുകയും ചെയ്തു.
കടൽ ഭിത്തിക്ക് പുറത്തേക്ക് തിരയടിച്ചാണ് വീടുകൾക്ക് ഭാഗികമായി കേടുപറ്റിയത്. വൻ തോതിൽ തെർമോകോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തീരദേശത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്.
കടലോരത്തെ 310 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. അഴിയൂർ, ഒഞ്ചിയം, മാടാക്കര ഭാഗങ്ങളിലും ശക്തമായ തിരയടിച്ചിലിൽ നിരവധി പേർ മാറി താമസിച്ചിട്ടുണ്ട്. അഴിയൂരിൽ 12 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. അഴിത്തലയിൽ 142 വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. രണ്ടു വീടുകളുടെ ചുറ്റുമതിൽ തകർന്നു.
അഴിത്തലയിൽ കോവിഡ് പോസിറ്റിവ് കേസുകൾ ഉൾപ്പെടെയുള്ളവരെ മാറ്റി താമസിപ്പിച്ചു. മത്സ്യതൊഴിലാളികൾ അടക്കം 142 വീടുകളിലെ ആളുകളെ ബന്ധുവീടുകളിലും അടുത്ത വീടുകളിലുമായി മാറ്റി താമസിപ്പിച്ചു. ഉമൂറുൽ ഉലൂം മദ്റസയിൽ താൽക്കാലിക ക്യാമ്പിൽ വിവിധ കുടുബങ്ങളെ മാറ്റി.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ അഞ്ചംഗ കുടുംബത്തെ വടകര ബി.ഇ.എം സ്കൂളിൽ മാറ്റിപ്പാർപ്പിച്ചു.പുതിയ സ്റ്റാൻഡ് പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിൽ കിണർ വെള്ളം മലിനമായതിനെ തുടർന്ന് റവന്യു വകുപ്പിെൻറ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു. അഴിത്തലയിൽ നിയുക്ത എം.എൽ.എ കെ.കെ. രമ, മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു, പി.കെ. സതീഷൻ, മുനിസിപ്പൽ സെക്രട്ടറി ആർ. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ പി .വി. ഹാഷിം എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.