കോവിഡ് പ്രതിസന്ധി: സ്വകാര്യ ബസുകളിൽനിന്ന് ക്ലീനർമാർ പടിയിറങ്ങുന്നു
text_fieldsവടകര: കയറ് വേഗം, ഇറങ്ങ് വേഗം... ബസുകളുടെ പിന്നിൽനിന്ന് ഉച്ചത്തിൽ മുഴങ്ങുന്ന ശബ്ദം നിലക്കുന്നു. കിളികൾ എന്ന് വിളിക്കുന്ന ബസുകളുടെ ഒരു ഭാഗം നിയന്ത്രിച്ചിരുന്ന ക്ലീനർമാർ കോവിഡ് കാരണം ബസ് വ്യവസായം പ്രതിസന്ധിയിലായതോടെ കൂടൊഴിയുന്നു.
നേരേത്ത ഡ്രൈവർ, കണ്ടക്ടർ, ചെക്കിങ്, ക്ലീനർ ഉൾപ്പെടെ നാലു തൊഴിലാളികൾ ബസുകളിൽ ഉണ്ടായിരുന്നു. ചെക്കിങ് തസ്തിക ഇല്ലാതായതോടെ ബസുകളിൽ മൂന്ന് തൊഴിലാളികൾ മാത്രമാണുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഡ്രൈവറിലും കണ്ടക്ടറിലും ഒതുങ്ങി. 850 രൂപ ലഭിച്ചിരുന്ന ക്ലീനർക്ക് കോവിഡ് പടർന്നതോടെ കഷ്ടകാലമായി.
ബസുകളിൽ ദിനംപ്രതി ലഭിക്കുന്ന പണം ഉടമയും തൊഴിലാളികളും വീതംവെച്ച് എടുക്കുകയാണ് ചെയ്യുന്നത്. പണം നാല് പേർക്കായി വീതിക്കുമ്പോൾ ഒന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇതോടെ ക്ലീനർമാർ മറ്റു തൊഴിൽ മേഖലകളിൽ ചേക്കേറാൻ നിർബന്ധിതരാവുകയും ചിലർ തൊഴിൽരഹിതരാവുകയും ചെയ്തു. ഗത്യന്തരമില്ലാത്തതിനാൽ ചുരുക്കം ചിലർ ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും താമസിയാതെ ഇവരും പുറന്തള്ളപ്പെടുന്ന സ്ഥിതിയാണ്. ക്ലീനർമാർ പടിയിറങ്ങുന്നത് യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.