വടകരയിൽ കെ.എസ്.യു മാർച്ചിൽ സംഘർഷം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsവടകര: കെ.എസ്.യു വടകര വിദ്യാഭ്യാസ ജില്ല ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി. അഞ്ചുപേർ അറസ്റ്റിൽ. 15ഓളം പേർക്കെതിരെ കേസ്. ഹയർ സെക്കൻഡറിക്ക് കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മാർച്ചാണ് പൊലീസുമായുള്ള ഉന്തും തള്ളിലും കൈയാങ്കളിയിലും കലാശിച്ചത്. 50ഓളം വരുന്ന പ്രവർത്തകർ പ്രകടനവുമായി വിദ്യാഭ്യാസ ജില്ല ഓഫിസിലേക്ക് എത്തിയതോടെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടത് സംഘർഷത്തിനിടയാക്കുകയായിരുന്നു. ബാരിക്കേഡ് തകർത്ത് മുന്നേറിയ പ്രവർത്തകർ പൊലീസുമായി ദീർഘനേരം ഉന്തും തള്ളും നടന്നു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
കെ.എസ്.യു പ്രവർത്തകരായ രാഹുൽ ചാലിൽ കണ്ടോത്ത്, മുഹമ്മദ് ഫായിസ് കൂട്ടം പുറത്ത് തലശ്ശേരി, അഖിൽ നന്ദാനത്ത് തിരുവള്ളൂർ, അശ്വന്ത് കിഴക്കേടത്ത് നടുവണ്ണൂർ, സൂരജ് വെട്ടൂർ കാവിൽ പേരാമ്പ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേർന്നതിനും മാസ്ക് ധരിക്കാത്തതിനും വാഹന തടസ്സമുണ്ടാക്കിയതിനും 15 പേർക്കെതിരെയാണ് കേസെടുത്തത്.സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡൻറ് അഖിൽ നന്ദാനത്ത് അധ്യക്ഷത വഹിച്ചു. എം.പി. രാഗിൻ, എ.കെ. ജാനിബ്, മുആദ് നരിനട, അഖിൽ നാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.