വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്; നാലാം ദിവസത്തിലേക്ക്, കലക്ടറുമായി ഇന്ന് ചർച്ച
text_fieldsവടകര: ലിങ്ക് റോഡിൽ നിന്നും സ്വകാര്യ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്. പ്രശ്ന പരിഹാരത്തിന് വ്യാഴാഴ്ച ജില്ല കലക്ടറുമായി യൂനിയൻ പ്രതിനിധികൾ ചർച്ച നടത്തും. റൂറൽ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് തിങ്കളാഴ്ച യൂനിയൻ നേതാക്കളും ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തീരുമാനം തള്ളിയ ബി.എം.എസും തൊഴിലാളികളും സമരവുമായി ബുധനാഴ്ചയും മുന്നോട്ട് പോകുകയാണുണ്ടായത്.
വടകരയിൽ നിന്നും കൊയിലാണ്ടി, പയ്യോളി പേരാമ്പ്ര, കൊളാവിപ്പാലം ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. സംയുക്ത തൊഴിലാളി യൂനിയൻ വ്യാഴാഴ്ച വടകര താലൂക്കിൽ മുഴുവനായി പണിമുടക്കാനുള്ള നേരത്തെയുള്ള തീരുമാനം നിർത്തിവെച്ചു. ലിങ്ക് റോഡിലെ സ്റ്റാൻഡ് മാറ്റം പിൻ ലിച്ചില്ലെങ്കിൽ സമരം താലൂക്കിൽ മുഴുവനായി വ്യാപിപ്പിക്കുമെന്ന് നേരത്തെ യൂനിയൻ പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാനമാണ് മാറ്റിയത്. യൂനിയൻ തീരുമാനം ലംഘിച്ച് തുടരുന്ന പണിമുടക്കിനെതിരെ സംഘടനകൾക്കകത്ത് നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. 48 മണിക്കൂറിനുള്ളിൽ വടകരയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊലീസ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന ജില്ല പൊലീസ് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനം അട്ടിമറിച്ചത് യൂനിയനുകൾ തമ്മിൽ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ബസ് പണിമുടക്ക് തുടരുന്നത് യാത്ര ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

