ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 31 വരെ
text_fieldsഎലത്തൂർ: ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ആരംഭിക്കാൻ തീരുമാനം. ട്രോളിങ് നിരോധനം സംബന്ധിച്ചുള്ള നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ജില്ല വികസന കമീഷണർ അനുപം മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗമാണ് തീരുമാനിച്ചത്.
52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും.കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന അന്തർസംസ്ഥാന ബോട്ടുകള്‍ േട്രാളിങ്ങിന് മുമ്പുതന്നെ കേരളതീരം വിടണം. ട്രോളിങ് കാലാവധിയിൽ യന്ത്രവത്കൃതബോട്ടുകളുടെ മത്സ്യബന്ധനം അനുവദിക്കില്ല. ട്രോളിങ് സമയത്ത് അന്തർസംസ്ഥാനങ്ങളിലെ ബോട്ടുകളുടെ മത്സ്യബന്ധനം കേരള തീരത്ത് അനുവദിക്കില്ല. ജുവനൈല്‍ ഫിഷിങ്, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള ഡബിള്‍ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയും നിരോധിച്ചു. പരമ്പരാഗത വള്ളങ്ങളിലെ മത്സ്യബന്ധനത്തിന് സാമൂഹിക അകലം പാലിക്കണം.
ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ മൂന്നിലൊന്ന് മത്സ്യത്തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. കരിയര്‍ വള്ളങ്ങളിലും കോവിഡ് മാനദണ്ഡ പ്രകാരം എണ്ണം ചുരുക്കണം. മത്സ്യബന്ധനത്തിനിറങ്ങുന്നവർ ബയോമെട്രിക് കാർഡ് അല്ലെങ്കിൽ മതിയായ രേഖകൾകരുതണം. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. ജില്ലക്ക് രക്ഷാബോട്ടും മറൈൻ ആംബുലൻസും അനുവദിക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുൾപ്പെടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ബോട്ടുടമകളും തൊഴിലാളി യൂനിയൻ നേതാക്കളും ആവശ്യെപ്പട്ടു. ദിവസവും ബോട്ടുകൾ അറ്റകുറ്റപണികൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമുയർന്നു.
അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 0495 2414074 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ഡി.ഡി സുധീർ കൃഷ്ണൻ, മത്സ്യഫെഡ് ജില്ല അസി. മാനേജര്‍ സുനിത, ഹാർബർ എൻജിനീയറിങ് അസി.എക്സിക്യുട്ടിവ് എൻജിനീയർ രാജേഷ്, വിവിധ യൂനിയൻ നേതാക്കളായ കരിച്ചാളി പ്രേമൻ, വി. ഉമേശൻ, വി.കെ. മോഹൻദാസ്, എ. കരുണാകരൻ, കെ. രാജീവൻ, കെ. ചന്ദ്രൻ, ബഷീർ ബേപ്പൂർ, അരയസമാജം പ്രതിനിധികൾ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ഡിവൈ.എസ്.പിമാർ, തീരദേശ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.