കേരളത്തെ ഏഷ്യയുടെ ആയുർദൈർഘ്യ കേന്ദ്രമാക്കാൻ ‘തുല’
text_fieldsകോഴിക്കോട്: ലോകോത്തരവും നൂതനവുമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൂടെ കേരളത്തെ ഏഷ്യയുടെ ആയുർദൈർഘ്യ തലസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘തുല ക്ലിനിക്കൽ വെൽനസ്’ വിപുലമായ നേതൃസംഗമത്തിന് വേദിയൊരുക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ് എന്നിവര്‍ പങ്കെടുക്കും. സമാന മേഖലയിലെപ്രമുഖരെയും നയരൂപീകരണ പ്രതിനിധികളെയും രാഷ്ട്രീയ പ്രവർത്തകരെയും ഏകോപിപ്പിച്ചാണ് സംഗമം നടത്തുന്നത്.
തനത് ആയുർവേദം, മികച്ച ആരോഗ്യപ്രവർത്തകർ, അനുകൂല കാലാവസ്ഥ, അപൂർവ ജൈവവൈവിധ്യം എന്നിവ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഏഷ്യയിലെ ആയുർദൈർഘ്യ തലസ്ഥാനമാക്കാൻ ലക്ഷ്യമിട്ടുള്ള ‘കേരളം 2036’ കാഴ്ചപ്പാടിനെ കേന്ദ്രീകരിച്ചാണ് സംഗമത്തിലെ ചർച്ചകൾ. ഇത് കേവലം വാണിജ്യ ലക്ഷ്യത്തിനപ്പുറം തുലയുടെ നിർമാണവേളയിൽ ആർജ്ജിച്ച അറിവുകളും അനുഭവങ്ങളും സമൂഹവുമായി പങ്കുവെക്കാനുള്ള തുറന്ന വേദിയായാണ് കാണുന്നതെന്ന് തുല സ്ഥാപകൻ ഫൈസൽ ഇ. കോട്ടിക്കൊള്ളൻ വ്യക്തമാക്കി.
കോഴിക്കോട് നഗരത്തിന് തൊട്ടടുത്ത് ചേലേമ്പ്രയിൽ 30 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ബൃഹത്തായ വെൽനസ് കാമ്പസ് 2026 ഫെബ്രുവരിയിലാണ് പ്രവർത്തനമാരംഭിച്ചത്. കേരളത്തിന്റെ 4000 വർഷം പഴക്കമുള്ള ആയുർവേദ പൈതൃകത്തെ ആധുനിക മെഡിക്കൽ സയൻസുമായി സംയോജിപ്പിക്കുന്നതാണ് തുലയുടെ രീതി.
ആയുർവേദം, യോഗ, ടിബറ്റൻ-ചൈനീസ് വൈദ്യശാസ്ത്രം എന്നിവക്കൊപ്പം ആധുനിക രോഗനിർണയ രീതികളും റീജനറേറ്റീവ് മെഡിസിനും ഇവിടെ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോ വ്യക്തിക്കും ‘തുല ലൈഫ് ഇൻഡക്സ്’ അടിസ്ഥാനമാക്കിയാണ് ചികിത്സകൾ രൂപകല്പന ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

