പതിനാല് വയസ്സുള്ള പെൺകുട്ടികളുടെ രക്ഷിതാക്കളോടുള്ള എന്റെ അഭ്യർത്ഥനയാണിത് -കോഴിക്കോട് ജില്ലാ കലക്ടർ
text_fieldsസ്നേഹിൽ കുമാർ സിങ് ഐ.എ.എസ്
കോഴിക്കോട്: പാശ്ചാത്യ രാജ്യങ്ങളിലും മറ്റും ഗർഭാശയഗള കാൻസർ ഗണ്യമായി കുറക്കുവാൻ പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിലൂടെ സാധിച്ചിട്ടുണ്ട്. ഈ കുത്തിവെപ്പ് പതിനാല് വയസ്സുള്ള പെൺകുട്ടികൾക്ക് നൽകാൻ അഭ്യർത്ഥനയുമായി കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ് ഐ.എ.എസ് രംഗത്ത്. കോഴിക്കോട് കലക്ടർ എന്ന സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് കലക്ടർ അഭ്യർത്ഥന നടത്തിയത്.
രാജ്യത്തെ വിപണിയിൽ 4000 രൂപ വിലവരുന്ന വാക്‌സിൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ സൗജന്യമായി നൽകിവരികയാണ്. ഈ അവസരം ഏതാനും ദിവസങ്ങൾ കൂടി മാത്രമേയുള്ളൂ. അതിനാൽ തന്നെ നിങ്ങളുടെ മക്കൾക്കുള്ള വാക്‌സിൻ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, ആരോഗ്യ പ്രവർത്തകർ വഴി ഉറപ്പാക്കുക. ഇതാണ് നിങ്ങളുടെ കൂട്ടികൾക്ക് നൽകാവുന്ന ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമെന്ന് കലക്ടർ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
നിങ്ങളുടെ കൂട്ടികൾക്ക് നൽകാവുന്ന ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പിറന്നാൾ സമ്മാനത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. പതിനാല് വയസ്സുള്ള (14-ാമത്തെ പിറന്നാൾ തീയതി മുതൽ 15-ാമത്തെ പിറന്നാൾ കഴിഞ്ഞ് 80 ദിവസം) വരെയുള്ള പെൺകുട്ടികൾക്ക് ക്യാൻസറിനെ (ഗർഭാശയഗള ക്യാൻസർ) പ്രതിരോധിക്കുവാനുള്ള വാക്‌സിൻ നൽകി വരികയാണ്. പാശ്ചാത്യ രാജ്യങ്ങളിലും മറ്റും ഗർഭാശയഗള ക്യാൻസർ ഗണ്യമായി കുറയ്ക്കുവാൻ കുത്തിവെപ്പിലൂടെ സാധിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് വിപണിയിൽ 4000 രൂപ വിലവരുന്ന ഈ വാക്‌സിൻ ഇപ്പോൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ സൗജന്യമായി നൽകിവരികയാണ്. സ്വകാര്യ മേഖലയിൽ വർഷങ്ങളായി നൽകിവരുന്ന ഈ വാക്‌സിൻ ആദ്യമായാണ് സർക്കാർ ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും വഴി സൗജന്യമായി നൽകുന്നത്.
ഈ അവസരം ഏതാനും ദിവസങ്ങൾ കൂടി മാത്രമേയുള്ളൂ എന്നതിനാൽ എത്രയും വേഗം (മേയ് 31 ന് മുൻപായി നിങ്ങളുടെ കുട്ടിയ്ക്കുള്ള വാക്‌സിൻ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ ആരോഗ്യ പ്രവർത്തകർ വഴി ഉറപ്പാക്കുക. UIN Portal വഴിയും മുൻകുട്ടി ബുക്ക് ചെയ്യാം.
സ്ത്രീകളിൽ കാണപ്പെടുന്ന പ്രധാന ക്യാൻസറുകളിൽ ഒന്നാണ് സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയഗള ക്യാൻസർ സ്ത്രീകളിലെ ക്യാൻസർ മരണങ്ങളിൽ ഇത് ഒരു പ്രധാന കാരണവുമാണ് ഹ്യൂമൻ പാപ്പിലോമ എന്ന രോഗാണുവാണ് ഗർഭാശയഗള ക്യാൻസറിന് കാരണം. എന്നാൽ എച്ച്.പിവി വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഭാവിയിൽ സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നത് തടയുവാൻ സാധിക്കും.
ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന മറ്റ് ക്യാൻസറുകളിൽ നിന്നു കൂടി ഈ വാക്സിൻ സംരക്ഷണം നൽകുമെന്നതിനാൽ മാരകരോഗമായ ക്യാൻസറിൽ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള അവസരം തീർച്ചയായും പ്രയോജനപ്പെടുത്തണം. അർഹരായ കുട്ടികൾ എല്ലാവരും വാക്സിനെടുത്തു എന്ന് രക്ഷാകർത്താക്കളും അദ്ധ്യാപകരും ഉറപ്പുവരുത്തുകയും വേണം
ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട്
ജില്ലാ കളക്ടർ കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

