രണ്ട് പാർക്കുകൾ കൂടി നഗരസഭ തിരിച്ചെടുക്കും
text_fieldsകോഴിക്കോട്: ബീച്ച് ലയൺസ് പാർക്കിന് ശേഷം നഗരത്തിലെ രണ്ട് പാർക്കുകൾ കൂടി നടത്തിപ്പുകാരനിൽനിന്ന് തിരിച്ചെടുക്കാൻ നഗരസഭ തീരുമാനം.
കാരപ്പറമ്പ് ഹോമിയോ കോളജിന് മുന്നിലെ ഉദ്യാനം, ഇംഗീഷ് പള്ളി പാർക്ക് എന്നിവയാണ് സ്വകാര്യ ഏജൻസിയിൽനിന്ന് തിരിച്ചെടുക്കുന്നത്. പാർക്ക് പരിപാലിക്കാനും നിബന്ധനകൾക്ക് വിധേയമായി പരസ്യം ചെയ്യാനുമായിരുന്നു കൈമാറിയത്. വർഷം 3.01 ലക്ഷം രൂപയായിരുന്നു ലൈസൻസ് ഫീസ്. 2020 മുതൽ അഞ്ച് കൊല്ലത്തേക്കായിരുന്നു കൈമാറ്റം.
എന്നാൽ, രണ്ടാം കൊല്ലത്തെ ലൈസൻസ് ഫീസ് കോർപറേഷന് നൽകിയില്ല. പരിപാലനം തൃപ്തികരമല്ലെന്നും കണ്ടെത്തി. പാർക്കും ഇരിപ്പിടങ്ങളും ശരിയായി പരിപാലിക്കുന്നില്ലെന്ന് റവന്യൂ ഇൻസ്പെകടർ റിപ്പോർട്ടും നൽകി.
നടത്തിപ്പുകാരനുമായി ധനകാര്യ സ്ഥിരംസമിതി നടത്തിയ ചർച്ചയിൽ മാർച്ചിനകം കുടിശ്ശികയടക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, വീണ്ടും നോട്ടീസ് നൽകിയിട്ടും പണമടച്ചില്ല. ഇതിന്‍റെയടിസ്ഥാനത്തിൽ ലെസൻസ് റദ്ദാക്കി കുടിശ്ശിക റവന്യൂ റിക്കവറി വഴി ഈടാക്കാനാണ് തീരുമാനം. ലയൺസ് ക്ലബിൽനിന്ന് തിരിച്ചെടുത്ത ബീച്ച് പാർക്കിൽ നവീകരണം തുടങ്ങിയിട്ടില്ല.
പാർക്കിന്റെ സമഗ്രവികസനത്തിന് വിശദമായ രൂപരേഖ തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാർക്കിലെ കേടായ ഉപകരണങ്ങളും ദ്രവിച്ച ചുറ്റുവേലിയും പൊളിച്ചുമാറ്റി വൃത്തിയാക്കിക്കഴിഞ്ഞെങ്കിലും അലങ്കോലപ്പെട്ടുതന്നെയാണ് കിടപ്പ്.
നവീകരിച്ച പാർക്കുകളുടെ പരിപാലനം സഹകരണ സ്ഥാപനങ്ങളെ ഏൽപിക്കാൻ കോർപറേഷൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല.
കേന്ദ്രസഹായത്തോടെയുള്ള അമൃത് പദ്ധതി ഭാഗമായി നവീകരിച്ച പുതിയറ എസ്.കെ പാര്‍ക്ക്, വെസ്റ്റ്ഹിൽ ഗരുഡന്‍കുളം, എലത്തൂര്‍ ജെട്ടി പാര്‍ക്ക്, എരവത്തുകുന്ന്, തടമ്പാട്ടുതാഴം, മലാപ്പറമ്പ്, ചെറുവണ്ണൂര്‍ പാര്‍ക്കുകൾക്കാണ് പരിപാലകരെ വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.