കോർപറേഷൻ പുതുക്കി പണിയാൻ തീരുമാനിച്ചത് 16 കെട്ടിടങ്ങൾ
text_fieldsകോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ പഴയ പാസ്പോര്‍ട്ട് ഓഫിസ് കെട്ടിടം തകര്‍ന്ന് നാല് പേര് മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലിയങ്ങാടിയിലേക്ക് ലോഡുമായെത്തിയ ലോറികളുടെ നീണ്ട നിര
കോഴിക്കോട്: സാമൂഹിക പ്രശ്നങ്ങളോർത്താണ് നഗരത്തിലെ പഴയ കെട്ടിടങ്ങൾ പൊടുന്നനെ പൊളിച്ചുമാറ്റാത്തതെന്ന് മേയർ ഒ. സദാശിവൻ. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിലെ വിശദീകരണത്തിന് വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് മേയർ ഇക്കാര്യം അറിയിച്ചത്. കാലപ്പഴക്കം കാരണം പുതുക്കി പണിയാൻ തീരുമാനിച്ചത് കോർപറേഷന്റെ 16 കെട്ടിടങ്ങളാണ്. കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിപണിയാൻ തീരുമാനിച്ചതെന്നും എന്നാൽ, ഇവ അൺഫിറ്റ് അല്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. കാലപ്പഴക്കവും നിലവിലുള്ള കെട്ടിടങ്ങൾ പുതുക്കിപണിതാൽ സൗകര്യങ്ങൾ വർധിപ്പിക്കാമെന്നതും അതുവഴി കോർപറേഷന് വലിയ തോതിലുള്ള വരുമാനമുണ്ടാക്കാൻ കഴിയുമെന്നതും കണക്കിലെടുത്താണ് കെട്ടിടങ്ങൾ പൊളിച്ച് പുതുക്കി പണിയാൻ തീരുമാനിച്ചത്.
വലിയങ്ങാടിയിൽ അപകടമുണ്ടായ കെട്ടിടവും ഇത്തരത്തിൽ പുതുക്കി പണിയാൻ തീരുമാനിച്ചതാണ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് എൻജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നെങ്കിലും അൺഫിറ്റ് ആണെന്ന റിപ്പോർട്ട് കോർപറേഷന് നൽകിയിരുന്നില്ല. അതിനാലാണ് നേരത്തേയുള്ളവരെ കച്ചവടം നടത്താൻ അനുവദിച്ചതെന്നും മേയർ അറിയിച്ചു. അതേസമയം വെസ്റ്റ്ഹില്ലിൽ കോർപറേഷന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടവും തങ്ങൾസ് റോഡിലുള്ള കെട്ടിടവും അൺഫിറ്റ് ആണെന്ന് എൻജിനീയറിങ് വിഭാഗം അറിയിച്ചതിനാൽ അവിടെയുള്ളവരുടെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. ഇവിടെ വാടകക്കുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തതായി മേയറും ഡെപ്യൂട്ടി മേയർ എസ്. ജയശ്രീയും വ്യക്തമാക്കി.
അപകടമുണ്ടായ കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറി വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗത്തിന് ലഭിച്ച അപേക്ഷയെ തുടർന്നാണ് എൻജിനീയറിങ് വിഭാഗത്തിന് പരിശോധിക്കാൻ കൈമാറിയത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണെന്നും പുതുക്കി പണിയാൻ വേണ്ടി പൊളിച്ചുമാറ്റാൻ തീരുമാനിച്ചതാണെന്നും പുതിയ ലൈസൻസ് നൽകേണ്ടതില്ലെന്നും എൻജിനിയറിങ് വിഭാഗം കണ്ടെത്തി. അത് പ്രകാരം ധനകാര്യ കമ്മിറ്റിയും കോർപറേഷൻ കൗൺസിൽ യോഗവും പുതുതായി കച്ചവടം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം നിലവിലുള്ളവർക്ക് പുതുക്കി നൽകാമെന്നും തീരുമാനിച്ചു. പൊളിച്ചുമാറ്റാനുള്ള എല്ലാ കെട്ടിടങ്ങളിലും കോർപറേഷൻ സ്വീകരിച്ച നിലപാടാണിത്.
16 കെട്ടിടങ്ങൾ പുതുക്കി പണിയാൻ ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയാറാക്കിയെങ്കിലും നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ല. നവീകരിച്ച പാളയം മാർക്കറ്റ് കല്ലുത്താൻകടവിൽ ഉദ്ഘാടനം ചെയ്തിട്ടും അവിടേക്ക് മാറാൻ കച്ചവടക്കാർ തയാറായില്ല. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പൊതുനിലപാട് സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും മേയർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ഇടിഞ്ഞുവീണ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കാൻ കോർപറേഷൻ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച് അപകടം നടന്ന കെട്ടിടത്തിൽ നോട്ടീസും പതിച്ചിട്ടുണ്ട്.
കോർപറേഷൻ പതിച്ച നോട്ടീസ് പറിച്ചെടുത്ത് കടയുടമ
കോഴിക്കോട്: ബലക്ഷയത്തെത്തുടർന്ന് തകർന്നുവീണ കെട്ടിടത്തിൽ കോർപറേഷൻ പതിച്ച നോട്ടീസ് പറിച്ചെടുത്ത് കടയുടമ. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ആൾപ്പെരുമാറ്റവും വ്യാപാരവും തടഞ്ഞുള്ള കോർപറേഷൻ അധികൃതർ പതിച്ച നോട്ടീസാണ് ശ്രീ ഗണേഷ് ട്രേഡേഴ്സ് പാർട്ണറായ വിജയ് സിങ് പറിച്ചു കളഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് കോർപറേഷൻ അധികൃതർ കടക്കുമുന്നിൽ നോട്ടീസ് പതിച്ചത്. പതിനൊന്നുമണിയോടെ എത്തിയ വിജയ് സിങ് പൊലീസ് സ്ഥാപിച്ച പ്രവേശന നിരോധിത റിബൺ മാറ്റി അകത്തു കടന്നത്.
കെട്ടിടത്തിലെ മുഴുവന്‍ സ്ഥാപന ഉടമകളോടും ഒഴിഞ്ഞ് പോവണമെന്ന് പറഞ്ഞ് കോര്പറേഷന് പതിച്ച നോട്ടീസ്
നോട്ടീസ് പറിച്ചതുകണ്ട് സമീപത്തുണ്ടായിരുന്നവർ ചോദ്യം ചെയ്തപ്പോൾ ഇത് തനിക്കുള്ളതാണെന്നും ഇവ എടുക്കാൻ തന്നോട് കോർപറേഷൻ അധികൃതർ പറഞ്ഞിട്ടുണ്ടെന്നും വിജയ് സിങ് പറഞ്ഞു. സമീപത്തു തടിച്ചുകൂടിയവരുമായി തർക്കം തുടരുന്നതിനിടെ പൊലീസ് എത്തി വിജയ് സിങ്ങിനെ സ്ഥലത്തുനിന്നും മാറ്റി സംഘർഷം ഒഴിവാക്കുകയായിരുന്നു. കോർപറേഷൻ അധികൃതരുടെ അനുമതിയോടെയാണ് നോട്ടീസ് മാറ്റിയതെന്ന് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, തങ്ങൾ പതിച്ചത് എടുക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും പറിച്ചിട്ടുണ്ടെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. കെട്ടിടത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കോർപറേഷൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശവും നൽകി. ഒരു മാസം മുമ്പാണ് കടക്ക് ലൈസൻസ് പുതുക്കി നൽകി പ്രവർത്തനമാരംഭിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്.
തൊഴിലാളികളുടെ മരണം: ശോകമൂകമായി വലിയങ്ങാടി
കോഴിക്കോട്: ദിവസവും കഠിനാധ്വാനം ചെയ്ത് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ശ്രമിച്ച നാലു ജീവൻ പൊലിഞ്ഞ കോഴിക്കോട് വലിയങ്ങാടി ചൊവ്വാഴ്ച അനക്കമറ്റു. അതിരാവിലെ മുതൽ സന്ധ്യയോളം ആൾത്തിരക്കിൽ മിടിച്ചിരുന്ന അങ്ങാടി തിങ്കളാഴ്ച ഉച്ചയോടെ തൊഴിലാളികളുടെ മരണവാർത്ത പുറത്തുവന്നതോടെ ക്രമേണ നിലച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വലിയങ്ങാടിയിലെ കടകൾ പൂർണമായും അടഞ്ഞുകിടന്നു. ആയിരത്തോളം തൊഴിലാളികൾ തൊഴിലിനുപോകാതെ വിട്ടു നിന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തും അവർക്കുവേണ്ടി പ്രാർഥിച്ചും കുടുംബങ്ങളെ സാന്ത്വനപ്പെടുത്തിയും അവർ വേദന കടിച്ചമർത്തി. ജീവന് നഷ്ടമായ തൊഴിലാളികളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒറ്റ നിമിഷത്തില്‍ തകര്‍ന്നുവീണത് തങ്ങളുടെയും ജീവിതത്തിന്റെ ആവർത്തനം തന്നെയാകാമെന്ന സൂചന കൂടിയായതോടെ ഇനിയെങ്കിലും അധികാരികൾ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണവർ. മാർക്കറ്റിന് അവധിയായതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ലോഡുമായി എത്തിയ നൂറിൽപരം ലോറികൾ വലിയങ്ങാടിയിൽ ചരക്കിറക്കാതെ കാത്തുകിടന്നു.
തൊഴിലാളികളുടെ അപ്രതീക്ഷിതവിയോഗം അവരുടെ കുടുംബത്തിന്റെ മാത്രം ദുഃഖമല്ലാതെ സമൂഹത്തിന്റെ തന്നെ വേദനയായി മാറി. കോർപറേഷൻ അധികാരികളുടെ അനാസ്ഥയാണ് പഴയകെട്ടിടങ്ങളിൽ ജീവൻ പണയംവെച്ച് തങ്ങൾ പ്രവർത്തിക്കേണ്ടിവരുന്നതെന്ന അഭിപ്രായമാണ് തൊഴിലാളികൾക്ക്. വലിയങ്ങാടിയിലെ അപകടങ്ങള്‍ ഓർമിപ്പിക്കുന്നത് തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ അനിവാര്യതയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ഓരോ തൊഴിലാളിയുടെ ജീവനും വിലപ്പെട്ടതാണ്. സുരക്ഷാ വീഴ്ചകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടത് അധികൃതരുടെ കടമയാണ്. ആ കർത്തവ്യം നിറവേറ്റാത്തതിന് പകരം നൽകേണ്ടിവന്നത് നാലു ജീവനുകളാണെന്ന് 30 വർഷത്തിലധികമായി വലിയങ്ങാടയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റഫീഖ് പറഞ്ഞു.
വലിയങ്ങാടി ദുരന്തം ആവർത്തിക്കരുത്– മനുഷ്യാവകാശ കമീഷൻ
ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംഭവസ്ഥലം സന്ദർശിച്ചു
കോഴിക്കോട്: ജില്ലയിൽ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള എല്ലാ സർക്കാർ, അർധ സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ ദാരുണ സംഭവത്തെ കുറിച്ച് കോർപറേഷൻ സെക്രട്ടറിയും ജില്ല കലക്ടറും അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ജില്ല കലക്ടർക്കാണ് കമീഷൻ നിർദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾക്കും അതോറിറ്റികൾക്കും നിർദേശം അടിയന്തരമായി കൈമാറണമെന്നും കമീഷൻ നിർദേശിച്ചു.
കെട്ടിടം തകര്‍ന്ന സ്ഥലം മനുഷ്യാവകാശ കമീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സന്ദര്‍ശിക്കുന്നു.
വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണ് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വലിയങ്ങാടിയിൽ ദുരന്തമുണ്ടായ സ്ഥലം ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിച്ചു. കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോർപറേഷൻ സെക്രട്ടറി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളെ മുൻഗണനാക്രമത്തിൽ തിരിച്ച് അവയുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമീഷൻ നിർദേശിച്ചു.
വലിയങ്ങാടിയിൽ നടന്നതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു. അടിയന്തരമായി അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളുടെ പട്ടിക തയാറാക്കി അതിന്റെ പകർപ്പ് മൂന്നാഴ്ചക്കകം ജില്ല കലക്ടറും കോർപറേഷൻ സെക്രട്ടറിയും കമീഷനിൽ സമർപ്പിക്കണം. പൊതുജന സുരക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ നിർദേശിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. മാർച്ചിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

