ഉത്തരങ്ങൾക്ക് മുന്നിൽ വെന്തുരുകി അധ്യാപകർ; സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളിൽ വെന്തുരുക്കം.അധ്യാപകർ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി പരാതി. ഏപ്രിൽ, മേയ് മാസങ്ങളിലെ അസഹനീയമായ ചൂടിന് പുറമെ ക്യാമ്പുകളിൽ അനുഭവപ്പെടുന്ന തുടർച്ചയായ വൈദ്യുതി തടസ്സമാണ് ദുരിതം വർധിപ്പിക്കുന്നത്.വായു സഞ്ചാരം കുറഞ്ഞ ക്ലാസ് മുറികളിൽ മണിക്കൂറുകളോളം ഇരിക്കുന്നത് അധ്യാപകർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. നിർജ്ജലീകരണം, തലകറക്കം, കാലിൽ നീര് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി കോഴിക്കോട് വട്ടോളി നാഷനൽ എച്ച്.എസ്.എസ് ക്യാമ്പിലെ അധ്യാപകർ പറഞ്ഞു. ജില്ലയിലെ മറ്റ് ക്യാമ്പുകളിലും ഇതേ പരാതിയുണ്ട്.
ചൂടിന്റെ ആധിക്യം കണക്കിലെടുത്ത് ക്യാമ്പ് സമയം പുനഃക്രമീകരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.ഉച്ചക്ക് ശേഷമുള്ള കടുത്ത ചൂട് ഒഴിവാക്കാൻ ക്യാമ്പ് സമയം നേരത്തെ അവസാനിപ്പിക്കണം. ജോലിഭാരത്തിൽ കുറവ് വരുത്താതെ തന്നെ സമയം ക്രമീകരിക്കുന്നതിലൂടെ അധ്യാപകർക്ക് സുരക്ഷിതമായി വീട്ടിലെത്താൻ സാധിക്കും. താപനില ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്നവർ മാത്രമല്ല, വായുസഞ്ചാരം കുറഞ്ഞ കെട്ടിടത്തിനുള്ളിൽ ഇരിക്കുന്നവരും സൂക്ഷിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പേശികൾ വലിഞ്ഞു മുറുകുക, അമിതമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശരീരത്തിലെ നീർക്കെട്ട് എന്നിവയാണ് അസ്വസ്ഥതകൾ.അടിയന്തര പ്രാധാന്യമുള്ള വിഷയത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ക്യാമ്പ് ബഹിഷ്കരിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അധ്യാപകർ മുന്നിറിയിപ്പ് നൽകി.സമയക്രമീകണം നടത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം അധ്യാപകർ ഒപ്പിട്ട നിവേദനം കെ.മുഹമ്മദ് ഫൈസൽ, ടി.എം. സത്യദേവൻ, ഇർഷാദ് പനോളി, ടി.സി. ജിബിൻ, ഇസ്മായിൽ മൊട്ടെമ്മൽ, എൻ.എം. നജീബ് എന്നിവർ ചേർന്ന് ക്യാമ്പ് കോ ഓർഡിനേറ്റർ എ. മനോജിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

