വയറ്റിൽ ശസ്ത്രക്രിയോപകരണം: വീണ്ടും കൈമലർത്തി ആരോഗ്യവകുപ്പ്
text_fieldsഹർഷിന
കോഴിക്കോട്: സിസേറിയൻ കഴിഞ്ഞ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയോപകരണം വെച്ചുമറന്ന സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. സർക്കാർ നിയോഗിച്ച രണ്ടാമത്തെ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് കുറ്റക്കാരെ കണ്ടെത്താനാവില്ലെന്ന കൈമലർത്തൽ.
തുടക്കം മുതൽ അന്വേഷിച്ചവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ഇൻസ്ട്രുമെന്റ് രജിസ്റ്റർ പരിശോധിച്ചതിൽ കണക്കുപ്രകാരമുള്ള ഉപകരണങ്ങൾ അവിടെയുണ്ടെന്ന വാദമാണ് വിദഗ്ധ സമിതിയുടേതായി പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയാറാവുന്നില്ല.
2017ലാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ അടിവാരം സ്വദേശി ഹർഷിന സിസേറിയന് വിധേയയായത്. അന്നത്തെ രേഖകൾ പരിശോധിച്ചാണ് ശസ്ത്രക്രിയോപകരണമായ ഫോർസെപ്സ് ഇവിടുത്തേതല്ലെന്ന് അധികൃതർ പറയുന്നത്. ഇത് നേരത്തെ മനുഷ്യാവകാശ കമീഷനിലടക്കം മെഡിക്കൽ കോളജ് അധികൃതർ പറയുന്ന ന്യായമാണ്.
2012ലും 2016ലും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ നടന്നിരുന്നു. അന്ന് ഇൻസ്ട്രുമെന്റേഷൻ രജിസ്റ്റർ ഇല്ലായിരുന്നുവെന്നാണ് സമിതി റിപ്പോർട്ട്. അതേസമയം, വീഴ്ച സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽതന്നെയാണെന്ന് ഹർഷിന പറഞ്ഞു. 2017ലെ ശസ്ത്രക്രിയക്ക് ശേഷമാണ് തനിക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്.
വിദഗ്ധസമിതി റിപ്പോർട്ട് സത്യം അട്ടിമറിക്കാനുള്ളതാണ്. നീതി ലഭിക്കും വരെ സത്യഗ്രഹം തുടരുമെന്നും ഹർഷിന ‘മാധ്യമ’ത്തോടു പറഞ്ഞു. അഞ്ചുദിവസമായി മാതൃശിശു സംരക്ഷണകേന്ദ്രത്തിന് മുന്നിൽ സമരം നടത്തുകയാണ് ഹർഷിന. നീതി ഉറപ്പാക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖയായ സാഹചര്യത്തിലാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

