ഉപജീവനം മുട്ടി; ഒപ്പം ഉപ്പുകാറ്റ് ഭീഷണിയും
text_fieldsകോഴിക്കോട്: ലോക്ഡൗൺ അനിശ്ചിതമായി നീളുന്നതിെൻറ ആശങ്കയിൽ ബീച്ചിലെ ഉന്തുവണ്ടിക്കാർ. അന്നന്നത്തെ ഉപജീവനം കഴിഞ്ഞുപോവുന്ന കച്ചവടം തുടർച്ചയായി മുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണിവർ. 120ലധികം ഉന്തുവണ്ടിക്കാരാണ് വെള്ളയിലിനും സൗത്ത് ബീച്ചിനുമിടയിൽ കടലോരത്ത് കോർപറേഷെൻറ അനുമതിേയാടെ കച്ചവടം നടത്തുന്നത്.
ഉപ്പിലിട്ടതും മറ്റുമായി ബീച്ച് സന്ദർശകരെ മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടമാണിവരുടേത്. നിത്യവും കട പരിപാലിച്ചില്ലെങ്കിൽ ഉപ്പുകാറ്റേറ്റ് നശിക്കുമെന്ന പ്രശ്നമുണ്ട്. കഴിഞ്ഞ ലോക്ഡൗണിന് ശേഷം വലിയ നഷ്ടമുണ്ടായതായി ഉന്തുവണ്ടിക്കച്ചവടക്കാരനായ ഫൈസൽ പറഞ്ഞു. റിപ്പയറിങ്ങിനും പെയിൻറിങ്ങിനുമായി 40,000 രൂപ ചെലവായി. ഒരു മാസം വീണ്ടും അനക്കാതെയിട്ടാൽ വീണ്ടും നഷ്ടം താങ്ങാനാവില്ല.
പൊലീസ് അനുവദിക്കാതിരുന്നിട്ടും കട തുറക്കാൻ വന്നതാണ് ഫൈസൽ. രണ്ടാഴ്ച മുമ്പ് കടൽക്ഷോഭം വന്നപ്പോൾ പല കടകളും കടലാക്രമണത്തിനിരയായി. ഇതു നീക്കിയിടാൻ പോലും പൊലീസ് അനുമതി നൽകിയില്ലെന്ന പരാതിയുണ്ട്. ഒരു ലക്ഷത്തോളം രൂപ ചെലവുണ്ട് ഓരോ വണ്ടിക്കും. കോർപറേഷനും തുറമുഖ വകുപ്പിനുമായി 10,000 രൂപയോളം ഫീസും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.