ഇനി മണിയൊച്ച മുഴങ്ങേണ്ട താമസം...
text_fieldsകോഴിക്കോട്: രണ്ടു മാസത്തെ മധ്യവേനലവധിക്കു ശേഷം നാളെ വിദ്യാലയങ്ങൾ ഉണരും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. അധ്യാപകരുടെ പരിശീലനവും സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയായി.
കുടിവെള്ള സംവിധാനവും ശുചിത്വ സംവിധാനങ്ങളും ഉറപ്പുവരുത്തി. ഇനി മണിയൊച്ച മുഴങ്ങേണ്ട താമസം. ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെ പതിവുപോലെ ഉത്സവാഘോഷത്തോടെ വരവേൽക്കും. ജില്ലതല പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 9.30ന് മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ ബീന ഫിലിപ് മുഖ്യാതിഥിയാകും. കവയിത്രി ആഗ്ന യാമിയാണ് വിശിഷ്ടാതിഥി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിക്കും. ജില്ല കലക്ടർ എ. ഗീത ഹലോ ഇംഗ്ലീഷ് സ്റ്റോറി പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ വിദ്യാർഥികളെ വരവേൽക്കും.
സമഗ്രശിക്ഷ കേരള ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പ്രവേശനോത്സവ സന്ദേശം കൈമാറും. ജനപ്രതിനിധികളും വിദ്യാഭ്യാസ -രാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രമുഖരും പ്രവേശനോത്സവത്തിൽ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികൾ, പ്രവേശനോത്സവ ഗാനത്തിന്റെ അവതരണം, മധുരവിതരണം എന്നിവയുണ്ടാകും.
ബ്ലോക്ക്തല പ്രവേശനോത്സവം ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ കേന്ദ്രീകരിച്ച് നടക്കും. മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. സ്കൂൾ പരിസരങ്ങളിലെ ലഹരിവിൽപനക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രോജക്ട് കോഓഡിനേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.