സ്കൂൾ ഉച്ചഭക്ഷണം: പണമില്ല, അരിക്കും ക്ഷാമം
text_fieldsകുറ്റ്യാടി: ഉച്ചഭക്ഷണ പദ്ധതിക്കായി മാസംതോറും സ്കൂളുകൾക്ക് ലഭിച്ചിരുന്ന പണം രണ്ടുമാസമായി ലഭിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ നൽകിയതിന്റെ പണം ഫെബ്രുവരി അവസാനിക്കാറായിട്ടും ലഭിച്ചിട്ടില്ല. അരിമാത്രമാണ് സർക്കാർ നൽകുന്നത്. പാചക ഗ്യാസ്, പാൽ, മുട്ട, പലവ്യഞ്ജനം, പച്ചക്കറി എന്നിവയുടെ വിലയും അരി കടത്തുകൂലിയും പ്രധാനാധ്യാപകൻ നൽകണം.
ദിവസവും കറിയും ഉപ്പേരിയും ഉൾപ്പെട്ട ചോറും ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകാൻ സർക്കാർ നൽകുന്നത് ദിവസം ഒരു കുട്ടിക്ക് എട്ടു രൂപയാണ്. കുട്ടികളുടെ എണ്ണം നൂറ്റമ്പതിൽ കൂടുതലാണെങ്കിൽ ഇത് ഏഴായി കുറയും. ഈ പ്രയാസത്തിനിടയിലാണ് അരിക്കും ക്ഷാമം. മാവേലി സ്റ്റോറുകൾ വഴി ലഭിക്കുന്ന അരി ഈ മാസമാദ്യം മിക്ക മാവേലി സ്റ്റോറുകളിലും ലഭിച്ചിട്ടില്ല. പലരും വായ്പ വാങ്ങിയും മറ്റുമാണ് ചോറ് വെച്ചത്.
മാസമാദ്യം മാവേലി സ്റ്റോറുകളിൽ ലഭിക്കേണ്ട അരി മാസം അവസാനിക്കാനിരിക്കേയാണ് എത്തുന്നത്. ഇതിനാൽ ചില സ്കൂളുകൾക്ക് കിട്ടിയതാകട്ടെ എ.ഇ.ഒ പാസാക്കിയ ഇൻഡന്റിനേക്കാൾ കുറവും. എല്ലാ സ്കൂളുകൾക്കും നൽകാനുള്ളത്ര അരി ലഭ്യമല്ലെന്ന അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.