നാടിനെ ഹരിതാഭമാക്കാന്‍ വൃക്ഷത്തൈകള്‍ തയാറായി; കുളിരേകാന്‍ നാട്ടുമാവും തണലും പദ്ധതിയും കണ്ടല്‍ സംരക്ഷണത്തിനും ഊന്നല്‍
text_fieldsകോഴിക്കോട്: നാടിനെ ഹരിതാഭമാക്കാന്‍ വനം വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകള്‍ തയാറായി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് സജ്ജമാക്കിയതെന്ന് വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മേധാവി ഇ. പ്രദീപ്കുമാര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് സൗജന്യമായി വൃക്ഷത്തൈ വിതരണം ചെയ്യും.
വരുന്ന മൂന്നു വര്‍ഷങ്ങളില്‍ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുമെന്ന് ഉറപ്പുവരുത്തി സര്‍ക്കാറിതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ തൈകള്‍ അതത് വനം വകുപ്പ് നഴ്സറികളില്‍നിന്നും ജൂണ്‍ അഞ്ചു മുതല്‍ ജൂലൈ ഏഴുവരെ നേരിട്ട് കൈപ്പറ്റാം.
വൃക്ഷത്തൈ വിതരണത്തിനായി സബ് ഔട്ട്ലെറ്റുകളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സൗജന്യ വൃക്ഷത്തൈകള്‍ക്കായി ഇവിടങ്ങളിലും ബന്ധപ്പെടാം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്, എൻ.ജി.ഒകള്‍ മുതലായവയുമായി സഹകരിച്ച് സ്ഥാപനവത്കരണ പ്രവര്‍ത്തനങ്ങളും വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
നശോന്മുഖമായ കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹികവനവത്കരണ വിഭാഗം ‘നാട്ടുമാവും തണലും’ പദ്ധതിയും ആവിഷ്കരിച്ചു. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസ്സുകള് കണ്ടെത്തി വിത്ത് ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥലലഭ്യതയുള്ള പാതയോരങ്ങളില്‍ നട്ടുവളര്‍ത്തുന്നതാണ് പദ്ധതി.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് രാവിലെ പത്തിന് കാക്കൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. പദ്ധതിക്കായി സംസ്ഥാനത്താകമാനം ഇതിനോടകം ആകെ 17,070 മാവിന്‍തൈകള്‍ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതിയായ മിഷ്ടി (മാന്‍ഗ്രോവ് ഇനീഷ്യേറ്റിവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്സ് ആൻഡ് ടാന്‍ജിബിള്‍ ഇന്‍കംസ്) കണ്ടല്‍വന സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇതിനോടകം 16,350 കണ്ടല്‍ത്തൈകള്‍ നടാൻ തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

