സുരക്ഷ മാനദണ്ഡം പാലിക്കാതെ പാറ പൊട്ടിക്കൽ; അപകടഭീഷണിയെന്ന് നാട്ടുകാർ
text_fieldsനാദാപുരം: റോഡ് നിർമാണത്തിന് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പാറകൾ പൊട്ടിച്ചുനീക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. 45 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ്നിർമാണ പ്രവർത്തനം നടത്തുന്ന കുളങ്ങരത്ത്-നമ്പ്യത്താംകുണ്ട് - വാളൂക്ക് -വിലങ്ങാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കൂറ്റൻ പാറകൾ പൊട്ടിച്ചുമാറ്റുന്നതാണ് അപകട ഭീഷണിയുയർത്തുന്നത്.
വിലങ്ങാട് ഇന്ദിര നഗർ മേഖലകളിലാണ് മതിയായ സുരക്ഷ ഉറപ്പുവരുത്താതെ പാറകൾ പൊട്ടിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. 10 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ മൂന്നും നാലും മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന റോഡരികിലെ പാറകളാണ് പൊട്ടിക്കുന്നത്.
പകൽ പാറകളിൽ കുഴിയെടുക്കുകയും രാസവസ്തു നിറച്ചുവെക്കുകയും ചെയ്യുന്നു. ഇതേ തുടർന്ന് രാത്രിയിൽ പാറ കഷണങ്ങളായി റോഡിൽ പതിക്കുയാണെന്നും ഒരുവിധത്തിലുള്ള മുന്നറിയിപ്പ് ബോർഡുകളോ, അപായ സൂചനകളോ നൽകാതെ നടത്തുന്ന പ്രവൃത്തി അപകടത്തിനിടയാക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
നരിപ്പറ്റ ഇന്ദിര നഗർ വില്ലേജ് ഓഫിസ് പരിസരത്ത് ഇത്തരത്തിൽ പാറ അടർന്ന് റോഡിൽ വീണത് രാത്രിയിലാണെന്നും വാഹനങ്ങളോ, കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായെന്നും പ്രദേശവാസികൾ പറഞ്ഞു. കൂറ്റൻ കരിങ്കല്ലുകൾ റോഡിൽ പതിച്ചതോടെ രാത്രിയിൽ ഇതുവഴി വന്നവരും പുലർച്ചെ ടാപ്പിങ്ങിനും പത്രവിതരണത്തിനുമായി എത്തിയവരും പാതിവഴിയിൽ കുടുങ്ങി.
ഇതോടെ മുണ്ടോംകണ്ടം ഭാഗത്തേക്കുള്ള യാത്രക്കാർ ദുരിതത്തിലായി. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ മണ്ണുമാന്തി ഉപയോഗിച്ച് റോഡിൽനിന്ന് കരിങ്കല്ലുകൾ മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.