കോഴി മാലിന്യം ദുരിതത്തിലായി പരിസരവാസികൾ
text_fieldsഓമശ്ശേരി: എട്ടാം വാർഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനും ഇടയിലുള്ള കുമ്പളോട്ട് നടയിൽ കോഴിയുടെ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയിലാണ് മാലിന്യം കവറിലാക്കി വയലിനോട് ചേർന്ന ഭാഗത്ത് വലിച്ചെറിയുന്നത്.
മിക്ക ദിവസങ്ങളിലും ഇത് ആവർത്തിക്കുന്നത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കുകയാണ്. തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷ ദുർഗന്ധവും കാരണം വഴി യാത്രക്കാരും പ്രദേശവാസികളും വലിയ പ്രയാസമാണനുഭവിക്കുന്നത്. ഈ പ്രദേശത്ത് തെരുവ് നായ്ക്കൾ വർധിച്ചു വരുന്നതിന് ഇത്തരം മാലിന്യങ്ങളാണ് കാരണമാകുന്നതെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ തെരുവ് നായ്ക്കളുടെ ആധിക്യം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. പുലർച്ചെയും രാത്രിയിലും മദ്റസയിൽ പോകുന്ന വിദ്യാർഥികളും ഇതുവഴി പോകുന്ന കാൽനടക്കാരും ഇരുചക്ര വാഹനയാത്രികരും നായ്ക്കളുടെ ശല്യം കാരണം ഏറെ ദുരിതമനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു യുവതി നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാർഡ് അംഗം യൂനുസ് അമ്പലക്കണ്ടി പറഞ്ഞു.
ആദ്യഘട്ടമായി പരിസര പ്രദേശങ്ങളിലെ കോഴിക്കടകളിൽ അധികൃതർ പരിശോധന നടത്തും. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ വലിച്ചെറിയുന്നത് കടുത്ത നിയമലംഘനമാണെന്നും കുറ്റക്കാരെ കണ്ടെത്തി കനത്തപിഴയും ശിക്ഷയും നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.