ഒരുമയുടെ പൊതു ഇടങ്ങൾ
text_fieldsഫറോക്ക്: തിരക്കേറിയ ജീവിത സാഹചര്യത്തിൽനിന്ന് മാറി, ഒരുമയോടെ ഒത്തുകൂടാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രത്യേക താൽപര്യമെടുത്താണ് ബേപ്പൂർ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ ഒരുമയുടെ പൊതു ഇടങ്ങൾ സജ്ജീകരിച്ചത്. പൊതുസ്ഥലങ്ങളിൽ ഒഴിഞ്ഞുകിടക്കുന്നതും ഉപയോഗശൂന്യമായതുമായ ഇടങ്ങൾ മനോഹരമാക്കി സൗന്ദര്യവത്കരിച്ചാണ് ഒത്തുകൂടാനുള്ള ‘ഇടങ്ങൾ’ പ്രാവർത്തികമാക്കിയത്. ഫറോക്ക് പഴയപാലത്തിനടുത്ത വി പാർക്കും ചിൽഡ്രൻസ് പാർക്കും ഇതിനുദാഹരണമാണ്. പൊതുസ്ഥലം കൈയടക്കാതെയാണ് ഇവ രണ്ടും ഒരുക്കിയത്. 1970 കാലഘട്ടത്തിൽ ആദ്യമായി ഫറോക്ക് വഴി കടലുണ്ടിക്ക് റോഡ് ഗതാഗതം ആരംഭിക്കാൻ വടക്കുമ്പാട് പുഴക്ക് കുറുകെ നിർമിച്ച കല്ലമ്പാറ പാലം ഫുഡ് സ്ട്രീറ്റാക്കി മാറ്റിയതാണ് മറ്റൊരു നേട്ടം. ഇതിനു സമാന്തരമായി മറ്റൊരു പുതിയപാലം നിർമിച്ച് 2006ൽ ഗതാഗതസജ്ജമാക്കിയതോടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന പഴയപാലം നവീകരിച്ച് ഫുഡ് സ്ട്രീറ്റാക്കി മാറ്റുകയായിരുന്നു.
ഇരിപ്പിടങ്ങൾ, കഫ്റ്റീരിയ, കിയോസ്കുകൾ, അലങ്കാരചെടികൾ, അലങ്കാര വിളക്കുകൾ, നടപ്പാത എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ഒത്തുകൂടാനെത്തുന്നവരുടെ നീണ്ടനിര തന്നെ ഇവിടെ കാണാം. ചാലിയാർ തീരത്തെ പുഴയോരം പാർക്കും ഫുഡ് സ്ട്രീറ്റും, നല്ലളം വി പാർക്ക്, മുല്ലവീട്ടിൽ അബ്ദുറഹ്മാൻ പാർക്ക്, കൊയമ്പപ്പാടം വഴിയോര പാർക്ക് എന്നിവയെല്ലാം ഒരുമയുടെ പൊതു ഇടങ്ങളാണ്. കൂടാതെ രാമനാട്ടുകര നെഹ്റു പാർക്ക് നവീകരിക്കുന്നു, ഫാറൂഖ് കോളജ് ബസ് സ്റ്റാൻഡ് സൗന്ദര്യവത്കരിക്കുന്നു. ഫറോക്ക് പുതിയ പാലം മുതൽ പഴയപാലം വരെ ചാലിയാറിന്റെ തെക്കേ കരയിലൂടെ വാക് വേ പദ്ധതിയും വരുന്നുണ്ട്. ഇതിന് നാലുകോടി രൂപയാണ് വകയിരുത്തിയത്. ചാലിയാറിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം ഉൾപ്പെടെ വീക്ഷിക്കാൻ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും ഈ വാക് വേ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

