നാലാം ഗേറ്റിനടുത്ത റോഡിലെ ഗർത്തം; വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമില്ല
text_fieldsനാലാം റെയിൽവേ ഗേറ്റിന് സമീപം തകർന്ന റോഡിൽ വെള്ളം കെട്ടികിടക്കുന്നു
കോഴിക്കോട്: നാലാംഗേറ്റ് പരിസരത്ത് റെയിൽവേ ക്രോസിന് സമീപം രൂപപ്പെട്ട വലിയ കുഴി അപകടം ക്ഷണിച്ചുവരുത്തുന്നു. മഴയായതിനാൽ കുഴിയിൽ വെള്ളക്കെട്ടുമുണ്ട്. കുഴി നികത്തി റോഡ് ടാറിടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും കച്ചവടക്കാരും കോർപറേഷൻ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമായില്ല. റെയിൽവേയുടെ അധീനതയിലുള്ള ഭൂമിയാണിത്. അതിനാലാണ് റോഡ് നന്നാക്കണമെന്ന ആവശ്യത്തിന് മുന്നിൽ കോർപറേഷൻ അധികൃതർ മുഖംതിരിക്കുന്നത്. കോർപറേഷനിൽ പരാതി നൽകുമ്പോഴൊക്കെ റെയിൽവേയുടെ ഭൂമിയാണെന്ന പതിവുപല്ലവിയാണ് കേൾക്കുക.
കുഴി വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മഴ പെയ്താൽ ഈ ഭാഗത്തുകൂടിയുള്ള യാത്ര അതീവ അപകടം പിടിച്ചതാണ്. റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികളുടെ ആഴമറിയാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. രാത്രികാലങ്ങളിലാണ് യാത്ര ഏറെ ദുരിതമാകുന്നത്. വാഹനങ്ങൾ പോകുമ്പോൾ കുഴിയിലെ ചെളിവെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേക്കാണ് തെറിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾ ഏറെയുള്ള ഈ മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ പ്രദേശത്തെ കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. ഏഴു വർഷമായി തുടരുന്ന ദുരിതമാണെന്ന് സമീപത്ത് പെട്ടിക്കട നടത്തുന്നയാൾ പറയുന്നു. രണ്ടുവർഷം മുമ്പ് സമീപത്തെ കടക്കാരെല്ലാം ചേർന്ന് പണംമുടക്കി കുഴിയുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിട്ടു. ആ സമയത്ത് അപകടങ്ങൾ നന്നായി കുറയുകയും ചെയ്തിരുന്നു. നിരന്തരം വാഹനങ്ങൾ പോകുന്ന സ്ഥലമായതിനാൽ ആ കോൺക്രീറ്റെല്ലാം തകർന്നിരിക്കുകയാണ്. ഇവിടെ ഇന്റർലോക്ക് ചെയ്താൽ മാത്രമേ രക്ഷയുള്ളൂവെന്നാണ് കച്ചവടക്കാർ പറയുന്നത്. അതിന് ലക്ഷങ്ങൾ മുടക്കാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മഴ കനക്കുന്നതിന് മുമ്പ് ഈ റോഡ് കുഴിയടച്ച് ടാർ ചെയ്ത് നന്നാക്കണമെന്നാണ് വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും യാത്രക്കാരുടെയും ആവശ്യം. റെയിൽവേ ക്രോസിന് സമീപത്തേക്കുള്ള റോഡുകളും തകർന്നിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ടാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായുള്ള ഓടനന്നാക്കൽ ഇക്കുറി കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് ഓട്ടോഡ്രൈവർമാർ പറയുന്നത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശത്തെ ഓടയിൽ നിന്ന് കുപ്പികളടക്കം എടുത്ത് പുറത്തിട്ട് ശുചീകരണ യജ്ഞം തകൃതിയായിരുന്നുവെങ്കിലും മഴ പെയ്തതോടെ അത് നിന്നുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

