പൂളക്കടവിൽ കളിക്കളവും പാർക്കും ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: കോർപറേഷനിലെ 11ാം വാർഡിൽ കളിക്കളവും പാർക്കും ഒരുങ്ങുന്നു. പൂനൂർ പുഴയുടെ തീരത്ത് പൂളക്കടവിലാണ് പരിസ്ഥിതിസൗഹൃദ മേഖലയിൽ കളിക്കളങ്ങളും പാർക്കും തയാറാവുന്നത്. നീന്തൽക്കുളത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കോർപറേഷെൻറ സ്വന്തം ഭൂമിയിലാണ് ഇൻഡോർ സ്റ്റേഡിയമുൾപ്പെടെ പദ്ധതികൾ പൂർത്തിയാവുന്നത്.
ടർഫ് വിരിക്കലും ഫ്ലഡ്ലൈറ്റും സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചതായി കൗൺസിലർ ബിജുലാൽ പറഞ്ഞു. ഇതോടനുബന്ധിച്ചാണ് പാർക്ക് നിർമാണം പൂർത്തിയായത്. പാർക്കും ഇൻഡോർ സ്റ്റേഡിയവും തമ്മിൽ ബന്ധിപ്പിച്ച്് പൊതുപരിപാടികൾക്കുകൂടി സൗകര്യമൊരുക്കുന്ന രീതിയിലാണ് പദ്ധതി. മീറ്റിങ് റൂമും സ്റ്റേജും ഉൾപ്പെടുന്നതാണ് പാർക്ക്. 47 ലക്ഷം രൂപയുടേതാണ് പാർക്ക്. നീന്തൽക്കുളം പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയിൽ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കോർപറേഷൻ അധീനതയിലുണ്ടായിരുന്ന പഴയ ജലവിതരണ പദ്ധതി പ്രദേശത്താണ് കലാകായിക, സാംസ്കാരിക പരിപാടികൾക്ക് പറ്റിയ വേദിയൊരുക്കുന്നത്.
ഇതിനടുത്തായി പുഴയോടു ചേർന്ന് ഫുട്ബാൾ ഗ്രൗണ്ടും ഷട്ടിൽ കോർട്ടും ആദ്യഘട്ട നിർമാണം പൂർത്തിയായിട്ടുണ്ട്. മിനി സ്പോർട്സ് കോംപ്ലക്സ് നിർമാണം പൂർത്തിയായി. ജിംനേഷ്യത്തിനുള്ള സൗകര്യത്തോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്. ഫുട്ബാൾ ഗ്രൗണ്ടിന് വീതി കൂട്ടാനാവശ്യമായ സ്ഥലം ജലസേചനവകുപ്പിൽനിന്ന് വിട്ടുകിേട്ടണ്ടതുണ്ട്. അതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കൗൺസിലർ വ്യക്തമാക്കി. നഗരത്തിൽ അധികം അകലെയല്ലാത്തതിനാൽ സാമൂഹിക, സാംസ്കാരിക പരിപാടികൾക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്. ഇതിന് എം.എൽ.എ ഫണ്ടുകൂടി ലഭ്യമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. പദ്ധതിപ്രദേശം സന്ദർശിക്കുമെന്നും അവിടത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വികസന രൂപരേഖ തയാറാക്കുമെന്നും എ. പ്രദീപ്കുമാർ എം.എൽ.എ ‘മാധ്യമ’ത്തോടു പറഞ്ഞു.
പകൽവീടൊരുങ്ങി
കോർപറേഷെൻറ വയോജനകേന്ദ്രമായ പകൽവീട് പദ്ധതിയും പൂളക്കടവിൽ പാർക്കിനോടു േചർന്ന്് പൂർത്തിയായി. ഒരേസമയം 15 പേർക്ക് വിശ്രമിക്കാവുന്ന കെട്ടിടമാണ് രണ്ടു നിലകളിലായി ഒരുങ്ങിയിരിക്കുന്നത്. ശുചിമുറികളും വിശ്രമമുറികളുമാണിതിൽ. വയോജനങ്ങൾക്ക് ‘ഡേ കെയർ’ നൽകുന്നതാണ് പകൽവീട്. ഭാവിയിൽ വയോജനങ്ങളുടെ വിനോദത്തിനും വിശ്രമത്തിനുമുള്ള വിശാലമായ കേന്ദ്രമാക്കി മാറ്റാനുതകുന്നതാണ് ഇൗ പദ്ധതിയും.
അധികൃതരുടെ ശ്രദ്ധ പതിയണം
കോർപറേഷെൻറ പദ്ധതിപ്രദേശം സാമൂഹികവിരുദ്ധർ താവളമാക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നതായി പരാതി. പാർക്ക്, പകൽവീട്, സ്പോർട്സ് കോംപ്ലക്സ് എന്നിവ കേന്ദ്രീകരിച്ചാണ് യുവാക്കളുടെ കൂടിച്ചേരലുകൾ. ഇവിടെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കൈമാറ്റവും നടക്കുന്നതായി നാട്ടുകാർ കൗൺസിലർക്ക് പരാതി നൽകി. ചേവായൂർ പൊലീസ് പരിധിയിലാണ് പ്രദേശം. പൊലീസിെൻറ നിരീക്ഷണം ഇവിടെ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രി വൈകിയും ഇവിടെ യുവാക്കൾ തമ്പടിക്കുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.