കുടിവെള്ളം മുടക്കുന്ന രാഷ്ട്രീയ പക; കിണറ്റിൽ മനുഷ്യ വിസർജ്യം കലക്കി
text_fieldsതൂണേരി പട്ടാണിയിൽ മലിനമാക്കിയ കിണർ ശുദ്ധീകരിക്കാനുള്ള ശ്രമം
നാദാപുരം: തൂണേരിക്കടുത്ത് പട്ടാണിയിൽ വീട്ടിലെ കിണറ്റിൽ അജ്ഞാതർ മനുഷ്യ വിസർജ്യം നിക്ഷേപിച്ചതായി പരാതി.ആർ.എം.പി പ്രവർത്തകൻ തുമ്പോളിപ്പൊയിൽ മനോജിന്‍റെ വീട്ടിലെ കിണറ്റിലാണ് നിക്ഷേപിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ അയൽ വീട്ടുകാരൻ വെള്ളത്തിന് നിറവ്യത്യാസം കണ്ട് പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. മനോജനും ജ്യേഷ്o സഹോദരനും ഈ കിണറ്റിൽ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്. ഇരു കുടുംബത്തിനും കുടിവെള്ളം മുട്ടിയ നിലയിലാണ്.നിയമസഭ തെരഞ്ഞെടുപ്പിൽ മനോജൻ യു.ഡി.എഫിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.
ഇതിന്‍റെ പേരിൽ സി.പി.എം പ്രവർത്തകരിൽ നിന്ന് ഭീഷണി ഉണ്ടായതായി മനോജൻ പറഞ്ഞു. നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈകിട്ടോടെ നാട്ടുകാരും അയൽവാസികളും ചേർന്ന് കിണർ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
കിണറ്റിൽ മനുഷ്യ വിസർജ്യം തള്ളി കുടിവെള്ളം മലീമസമാക്കിയത് തെരഞ്ഞെടുപ്പുകാലത്തു യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമായിട്ടാണെന്ന് തൂണേരി പഞ്ചായത്ത് യു.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ.സുബൈർ,മോഹനൻ പാറക്കടവ്, രവീഷ് വളയം, എ.കെ.ടി.കുഞ്ഞമ്മദ്, അശോകൻ തൂണേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്,തൂണേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. സമീർ, വാർഡ് മെമ്പർ കെ.കെ. കുൽസു,സി.ഹമീദ് ,പി ഷാഹിന,എന്നിവർ സംബന്ധിച്ചു.
സി.പി.എം പ്രതിഷേധിച്ചു
വീട്ടു കിണറിൽ മനുഷ്യ വിസർജന മാലിന്യം കലർത്തിയ സംഭവത്തിൽ സി.പി.എം പ്രതിഷേധിച്ചു. കൃത്യമായ പരിശോധന നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.എം നേതാക്കം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

