വീടുകളിൽ നിർത്തിയിട്ട വാഹനങ്ങൾ മോഷ്ടിക്കുന്നവർ പിടിയിൽ
text_fieldsകോഴിക്കോട്: രാത്രികളിൽ നഗരത്തിൽ കറങ്ങി വീടുകളിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്നവർ അറസ്റ്റിൽ. കരുവിശ്ശേരി മുണ്ടിയാടിതാഴം വീട്ടിൽ പി. ജോഷിത്ത് (30), പ്രായപൂർത്തിയാവാത്തയാൾ എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
ജനുവരി ആറിന് പുലർച്ചെ കാരപ്പറമ്പ് കിഴക്കെപറമ്പത്ത് ജിഷിത്ത് ലാലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജുപീറ്റർ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. നിരവധി സി.സി.ടി.വി കാമറദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും സൈബർ സെല്ലിന്റെ സഹായത്തോടെയുമുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച സ്കൂട്ടർ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവർ മുമ്പും നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -നാല് കോടതിയിൽ ഹാജരാക്കിയ ജോഷിത്തിനെ റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
നടക്കാവ് എസ്.ഐ എസ്.ബി. കൈലാസ് നാഥ്, അസി.എസ്.ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, എം.കെ. സജീവൻ, സി. ഹരീഷ് കുമാർ, പി.എം. ലെനീഷ്, ജിത്തു, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.