പയ്യോളി: കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലെ പ്രധാന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മൂരാട് പാലത്തിൽ യാത്രാക്ലേശം അനുദിനം രൂക്ഷമാവുന്നു. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് വ്യാഴാഴ്ച രാത്രിയും തുടരുകയാണ്.
പാലത്തിെൻറ തെക്കുഭാഗത്ത് ഒന്നര കിലോമീറ്ററോളം പിന്നിട്ട് ഇരിങ്ങൽ വരെയും മറുഭാഗത്ത് പാലോളിപ്പാലം വരെയുമാണ് ഒരുദിവസം മുഴുവൻ വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടത്.
പാലത്തിെൻറ വടക്കുഭാഗത്ത് ദേശീയപാത വികസനപ്രവൃത്തികൾ നടക്കുന്നത് കാരണം വളരെ പരിമിതമായ സ്ഥലം മാത്രമാണ് നിലവിലെ പാതയിലൂടെ വാഹനങ്ങൾക്ക് ലഭിക്കുന്നുള്ളൂ. ഇതുകാരണം പാലോളിപ്പാലം മുതൽ വാഹനങ്ങൾ മൂരാട് പാലം കഴിയുന്നത് വരെ ഇഴഞ്ഞാണ് നീങ്ങുന്നത്. പോരാത്തതിന് ഇടുങ്ങിയ പാലത്തിെൻറ ഉപരിതലം പൂർണമായും പൊട്ടിത്തകർന്നിരിക്കുകയാണ്. ഇതുകാരണം ഇരുഭാഗത്തേക്കുമുള്ള പാലം വഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗത കുറയുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് പയ്യോളി ഭാഗത്തേക്കും വടകര ഭാഗത്തേക്കും നീളുന്നത്. അതേസമയം, ദീർഘദൂര വാഹനങ്ങൾ മണിയൂർ വഴി തിരിച്ചുവിടാൻ വടകര, പയ്യോളി പരിധിയിലുള്ള പൊലീസ് അധികാരികൾ ശ്രമിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
പാലത്തിെൻറ തെക്കുഭാഗത്ത് ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ട്രാഫിക് പൊലീസ് ഇല്ലാത്തതും കുരുക്കുമുറുകി താളം തെറ്റാൻ കാരണമാവുന്നു. രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകൾ കുരുക്കിൽപെട്ട് ഏറെ സമയം കഴിഞ്ഞാണ് പാലത്തിെൻറ മറുഭാഗത്ത് എത്തുന്നത്. പലപ്പോഴും നാട്ടുകാരും വാഹനങ്ങളിലും ഉള്ളവരാണ് ആംബുലൻസുകളെ കടത്തിവിടാൻ സഹായിക്കുന്നത്. പുതിയ പാലത്തിെൻറ പ്രാരംഭ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് കാരണം അഴിയാക്കുരുക്കിൽനിന്നുള്ള മോചനം ഇനിയും നീളാനാണ് സാധ്യത.