ഓപറേഷൻ തൂഫാൻ: നടപടി ശക്തമാക്കി പൊലീസ്
text_fieldsതൂഫാൻ ദ നർക്കോ ഹണ്ട് ജില്ലാ തല ഉദ്ഘാടനത്തിനെത്തിയ സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് വിദ്യാർഥികളുമായി സംഭാഷണത്തിൽ
കോഴിക്കോട്: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പൊലീസ് ആരംഭിച്ച പുതിയ പദ്ധതിയായ 'ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടി'ന്റെ ഭാഗമായി ജില്ലയിൽ നടപടി ശക്തമാക്കി പൊലീസ്. ലഹരിമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനായി പരിശോധനകൾ കർശനമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്ദമംഗലം ബസ് സ്റ്റാൻഡ്, സ്കൂള്‍ പരിസരം, ഐ.ഐ.എം പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്തി.
പ്രത്യേക പരിശീലനം ലഭിച്ച 296 ബ്ലാക്കി എന്ന സ്നിഫർ നായയുടെ സഹായത്തോടെയായിരുന്നു പരിശോധന. അതിവേഗത്തിൽ മണംപിടിച്ച് ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ ഇവക്ക് സാധിക്കുന്നുണ്ട്. എം.ഡി.എം.എ, കഞ്ചാവ്, ഹെറോയിൻ തുടങ്ങിയ മാരക ലഹരിവസ്തുക്കളുടെ മണം തിരിച്ചറിയാൻ മാസങ്ങളോളം നീണ്ട പ്രത്യേക പരിശീലനമാണ് ഈ ഇനം നായ്കൾക്ക് നൽകുന്നത്. ലഹരിമരുന്ന് ഒളിപ്പിച്ച ബാഗുകൾക്കോ വാഹനങ്ങൾക്കോ സമീപം എത്തുമ്പോൾ പ്രത്യേക രീതിയിൽ ഇരുന്നോ, മണ്ണ് മാന്തിയോ ഇവ പൊലീസിന് സൂചന നൽകും. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കും. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് പ്രത്യേക ഡോഗ് സ്ക്വാഡ് പരിശോധനകൾ നടത്തും.
'ഓപറേഷൻ തൂഫാൻ ദി നർക്കോ ഹണ്ടി'ന്റെ കോഴിക്കോട് സിറ്റി ജില്ല ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ ലയോള സ്കൂളിൽ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഐ.പി.എസ് നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. പയസ് വച്ചാപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. റോയ് അലക്സ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ആഷിക്ക് കൃഷ്ണൻ സംസാരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലയിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തിക്കുന്ന 175 വിദ്യാലയങ്ങളിലും ഓപറേഷൻ തൂഫാന്റെ സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചു. 'സ്കൂൾ പ്ലാന്റ് എഗൈൻസ്റ്റ് ഡ്രഗ്' എന്ന പേരിൽ ഒരു ഫലവൃക്ഷത്തൈ നടുകയും ചെയ്തു. വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത്, സോഷ്യൽ പൊലീസിങ് കോഡിനേറ്റർ പ്രേമൻ മുചുകുന്ന്, ജനമൈത്രി കോഡിനേറ്റർ ഉമേഷ് നന്മണ്ട, എസ്.പി.സി എ.ഡി.എൻ.ഒ. ഷിബു മൂടാടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

