ഓണം; നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് സൗകര്യങ്ങളും സജ്ജം -പൊലീസ്
text_fieldsകോഴിക്കോട്: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
കിഡ്സൺ കോർണർ ജങ്ഷൻ, ലയൺസ് പാർക്ക് ബീച്ച്, ടാഗോർ സെന്റിനറി ഹാൾ ഗ്രൗണ്ട്, പാവമണി റോഡിലെ പബ്ലിക് ഹെൽത്ത് ലാബിന് പിന്നിലെ ഗ്രൗണ്ട്, കല്ലുത്താൻകടവ് ന്യൂ വെജിറ്റബിൾ മാർക്കറ്റ്, പോർട്ട് ബംഗ്ലാവ് ബീച്ച്, ഭട്ട് റോഡ് ബീച്ചിൽ ഉദയം ഹോമിന് സമീപമുള്ള ഗ്രൗണ്ട്, സൗത്ത് ബീച്ചിൽ പാരഗൺ ഹോട്ടലിന് സമീപമുള്ള എക്സിബിഷൻ ഗ്രൗണ്ട്, ലയൺസ് പാർക്കിന് എതിർവശത്തെ ഇൻഡസ് ഗോ സ്ഥലം, സൗത്ത് ബീച്ചിൽ സീ ക്വീൻ ഹോട്ടലിന് സമീപമുള്ള മാർക്കറ്റ് ഫെഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
അരയിടത്തുപാലം അബേറ്റ് ഐ ഹോസ്പിറ്റലിന് സമീപം, ഫ്ലൈ ഓവറിന് താഴെ, പാവമണി റോഡിൽ സൈലം എതിർവശം, മുതലക്കുളം ത്രിവേണി സമീപം, മൊയ്തീൻ പള്ളി, എം.എം. അലി റോഡ്, ആനിഹാൾ റോഡ് ജയലക്ഷ്മി ഗ്രൗണ്ട്, ബഷീർ റോഡ്, ഓയിറ്റി റോഡ്, കണ്ണൂർ റോഡ് ഫിഷ് മാർക്കറ്റിന് സമീപം, കോംട്രസ്റ്റ് ഗ്രൗണ്ട്, കെ.എസ്.ആർ.ടി.സി, വ്യാപാരഭവൻ മാവൂർ റോഡ് ജങ്ഷൻ, മലബാർ ഗോൾഡിന് സമീപം, സി.എസ്.ഐ.എച്ച്.എസ്.എസ്. ഗ്രൗണ്ട്, ഇംഗ്ലീഷ് ചർച്ച് ഗ്രൗണ്ട് എന്നിടങ്ങളില്‍ പേ പാര്‍ക്കിങ് സൗകര്യങ്ങളും ഉണ്ടായിരിക്കും.
ഓണാവധി ദിവസങ്ങളിൽ മാവൂർ റോഡിൽ അരയിടത്തുപാലം മുതൽ കോട്ടൂളി വരെ എല്ലാ യു ടേണുകളും അടച്ചിടും. വലിയ വാഹനങ്ങൾ വെങ്ങളം ജങ്ഷൻ, വെങ്ങാലി, വെസ്റ്റ്ഹിൽ ചുങ്കം, മീഞ്ചന്ത ജങ്ഷൻ, രാമനാട്ടുകര ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വഴിതിരിച്ചുവിടും.
സൗത്ത് ബീച്ച് മുതൽ ഗാന്ധി റോഡ് ജങ്ഷൻ വരെ റോഡരികിലെ പാർക്കിങ് പൂർണമായും നിരോധിച്ചു. സീ ക്വീൻ ഹോട്ടൽ മുതൽ ഗാന്ധി റോഡ് ജങ്ഷൻ വരെ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. രാവിലെ ഏഴ് മണി മുതൽ രാത്രി 11മണി വരെ ‘ഹെവി ഗുഡ്സ്’ വാഹനങ്ങൾക്ക് സിറ്റിയിലേക്ക് പ്രവേശം ഉണ്ടായിരിക്കില്ല. നഗരത്തിന്റെ നാല് കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി പൊതു ഗതാഗതങ്ങൾ ഉപയോഗിച്ച് നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അനധികൃതമായി റോഡിൽ പാർക്ക് ചെയ്തു പോകുന്ന വാഹനങ്ങൾ ഡ്രോൺ കാമറ ഉപയോഗിച്ച് കണ്ടെത്തി പിഴഈടാക്കും, കൂടാതെ വാഹനം സ്ഥലത്തുനിന്ന് ക്രെയിൻ ഉപയോഗിച്ച് മാറ്റി ക്രെയിനിന്റെ വാടക ഉൾപ്പെടെ വാഹന ഉടമകളിൽ നിന്നും ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

