കടല വറക്കും യന്ത്രവുമായി കുട്ട്യേമു വീണ്ടും തെരുവോരത്ത്
text_fieldsകടല വറക്കും യന്ത്രവുമായി കുട്ട്യേമു
ഓമശ്ശേരി: പുതിയ കടല വറക്കുന്ന യന്ത്രവുമായി മുടൂർ കോരഞ്ചോലമ്മൽ കുട്ട്യേമു വീണ്ടും തെരുവോരത്ത്. വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ കടല വറക്കും യന്ത്രത്തിൽനിന്നും ഏറെ പരിഷ്കരിച്ച രൂപമാണ് ഇപ്പോൾ നിർമിച്ചത്.
അന്നു കടലയും മണലും ചട്ടിയിൽ കറങ്ങി വെന്ത ശേഷം വേർതിരിഞ്ഞ് വ്യത്യസ്ത പാത്രത്തിൽ വീഴുന്ന രീതിയിലായിരുന്നു. ഇപ്പോഴത്തേത് യാന്ത്രികമായി കടല വറുത്തെടുക്കുന്ന രീതിയിൽതന്നെയാണ്. കടല ഇളക്കി മറിച്ച് വേവിക്കണ്ടതില്ല. ചങ്ങലകൾ പെടലുമായി ബന്ധിപ്പിച്ച് കറങ്ങുന്നരീതിയാണുള്ളത്. വിവിധ യന്ത്രങ്ങൾ നിർമിച്ച് ഇതിനകം ശ്രദ്ധനേടിയ വ്യക്തിയാണ് 72കാരനായ കുട്ട്യേമു. മണൽ അരിക്കുന്ന യന്ത്രം, ടൈൽ തുടക്കുന്ന ഉപകരണം, സ്റ്റിയറിങ്ങും മേൽക്കൂരയുമുള്ള സൈക്കിൾ, കാറ്റടിക്കാത്ത മണ്ണെണ്ണ സ്റ്റൗവ് എന്നിവ ഇതിൽപെടും.
സ്കൂൾ പടി കാണാത്ത കുട്ട്യേമുവിന് അപകടമുണ്ടാക്കാത്ത വാഹന നിർമാണം ഒരു സ്വപ്നമാണ്. കൂലിപ്പണിചെയ്ത് നിത്യവൃത്തി പുലർത്തുന്ന ഇയാൾ പട്ടിണിക്കിടയിലും വിവിധ ഉപകരണങ്ങൾ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ്.