56 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
text_fieldsരവീന്ദ്ര
കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 56 കുപ്പി മാഹിനിർമിത വിദേശ മദ്യവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. സോൾഡയിലെ രവീന്ദ്രയെയാണ് (30) സിറ്റി സ്‍പെഷൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.
മാഹിയിൽ നിന്നും മദ്യം വാങ്ങി വരുന്നതിനിടയിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനം റോഡിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. മാങ്കാവിലും പരിസരപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കിടയിലും മദ്യവിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്ര.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗവും വിൽപനയും വർധിച്ചതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. അമിതലാഭം പ്രതീക്ഷിച്ച് വിൽപന ഉദ്ദേശ്യത്തോടെ മദ്യം വാങ്ങി കൊണ്ടുവന്നതിന് ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരമാണ് കേസ്
രജിസ്റ്റർ ചെയ്തത്. മാഹിയിൽനിന്ന് ബോട്ടിലിന് 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതൽ 600 രൂപക്ക് വരെയാണ് വിൽപന നടത്തുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ ഇത്തരത്തിൽ മദ്യവും മയക്കുമരുന്നും വിൽപന നടത്തി മാത്രം പണമുണ്ടാക്കുന്ന ഒരുസംഘംതന്നെ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.
നടക്കാവ് ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐമാരായ അനിൽകുമാർ, ഇ.സി. ദിനേശൻ, സിവിൽ പൊലീസ് ഓഫിസർമാരായ എം. സജീഷ്, യു.കെ. പ്രഭാഷ്, സൈബർ സെല്ലിലെ വി.കെ. വിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

