പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടും സിലിണ്ടറുകളില്ല; നഗരത്തിലെ ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു
text_fieldsകോഴിക്കോട്: പാചക വാതക സിലിണ്ടർ ക്ഷാമംമൂലം നഗരത്തിലെ ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധിക്ക് അയവുവന്നില്ല. ഈമാസം 23ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്നായിരുന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്റെ (കെ.എച്ച്.ആർ.എ) പ്രഖ്യാപനം. വെള്ളിയാഴ്ച കെ.എച്ച്.ആർ.എ പ്രതിനിധികളും ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിവിൽ സപ്ലൈസ് അധികൃതരും തമ്മിൽ നടത്തിയ യോഗത്തിൽ തിങ്കളാഴ്ച മുതൽ 20 ശതമാനം സിലിണ്ടറുകൾ ലഭിക്കുമെന്ന ഉറപ്പുലഭിച്ചതോടെ സമരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. സിലിണ്ടർ ലഭിക്കണമെങ്കിൽ പോർട്ടലുകളിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണം. എന്നാൽ രജിസ്റ്റർ ചെയ്ത ആർക്കും തിങ്കളാഴ്ച സിലിണ്ടറുകൾ ലഭിച്ചിട്ടില്ല. താമസമുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.
സ്വകാര്യ ഏജൻസിയിൽ നിന്ന് 2800 രൂപക്ക് സിലിണ്ടർ വാങ്ങിയാണ് തിങ്കളാഴ്ച കട തുറന്നതെന്ന് നഗരത്തിൽ മധുര കഫെ എന്ന തട്ടുകട നടത്തുന്ന ശങ്കർ പറയുന്നു. കടയിലെ ചൂടുദോശക്കും ഓംലറ്റിനും ചായക്കും ആവശ്യക്കാർ ഏറെയാണ്. വിലയും കുറവാണ്. രണ്ടു ദിവസത്തെ ഉപയോഗത്തിന് ഒരു സിലിണ്ടർ വേണം. സിലിണ്ടർ കിട്ടാതായതോടെ നാലുദിവസം കടതുറന്നില്ല. തിങ്കളാഴ്ച തുറന്നപ്പോൾ പതിവ് ഉപയോക്താക്കളിൽ പലരും എത്തിയതുമില്ല. രണ്ട് സഹായികളെ വെച്ചാണ് ശങ്കർ കട മുന്നോട്ടുകൊണ്ടുപോകുന്നത്.
നഗരത്തിലെ ചെറുകിട ചായക്കടകളിൽ മിക്കതിലും ഇതാണ് സ്ഥിതി. കൊള്ളവിലക്ക് സിലിണ്ടർ വാങ്ങിയാണ് പേരിനെങ്കിലും കടതുറന്ന് അവർ പൂട്ടാതെ പിടിച്ചുനിൽക്കുന്നത്. ഒരുദിവസം തുറന്നില്ലെങ്കിൽ തന്നെ സ്ഥിരം വരുന്ന ആളുകൾ മറ്റിടങ്ങളിലേക്ക് പോകും. നഗരത്തിലെ കോഫി ഹൗസിൽ രണ്ടു ദിവസം പുക ചുവയ്ക്കുന്ന വെള്ളവും ചായയുമായിരുന്നു കിട്ടിയിരുന്നത്. തിങ്കളാഴ്ചയോട് അതിന് മാറ്റം വന്നിട്ടുണ്ട്. അടുപ്പുകളിലെ പാചകം രുചിയെ ബാധിക്കുമെന്നതിനാൽ ചില ഹോട്ടലുകാർ ചായ നിർത്തിയിട്ടുണ്ട്.
സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾക്ക് ഒരു ദിവസം ഒന്നോ രണ്ടോ സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. ചില ദിവസങ്ങളിൽ ഒരു സിലിണ്ടർ പോലും ലഭിക്കാതായതോടെ പ്രതിസന്ധി രൂക്ഷമായി. 20 ശതമാനം സിലിണ്ടർ ലഭിക്കുമെന്ന വിവരമറിഞ്ഞപ്പോൾ അൽപം ആശ്വാസത്തിലായിരുന്നു ഹോട്ടലുടമകളും ജീവനക്കാരും. അതാണിപ്പോൾ അസ്ഥാനത്തായിരിക്കുന്നത്. സിലിണ്ടർ ഇല്ലാത്തതിനാൽ റമദാനിൽ അടച്ചിട്ടിരുന്ന മിക്ക ഹോട്ടലുകളും തുറന്നിട്ടില്ല. ഇതിനിടയിലും കരിഞ്ചന്തയിൽ വ്യാപകമായി സിലിണ്ടർ വിൽപനയും നടക്കുന്നുണ്ട്. ഒരു സിലിണ്ടറിന് 6000 രൂപ വരെ ഈടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

