സാമ്പത്തിക തട്ടിപ്പ്; നെല്ലിക്കോട് വനിത സഹകരണ സംഘം പ്രസിഡന്റും സെക്രട്ടറിയും കാണാമറയത്ത്
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: നെല്ലിക്കോട് വനിത സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ സംഘം പ്രസിഡന്റിനെയും സെക്രട്ടറിയെയും ‘കാണാനില്ല’. ദിവസങ്ങളായി ഇവർ സൊസൈറ്റിയിൽ വരുന്നില്ലെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ഫോണിലും ഇരുവരെയും ലഭ്യമല്ല. സഹകരണ സംഘത്തിൽ സ്ഥിരനിക്ഷേപത്തിന് വ്യാജ ബോണ്ട് നൽകി കോടികളുടെ തട്ടിപ്പ് നടന്നതായാണ് ആക്ഷേപം.
നിരവധി പേർ തട്ടിപ്പിനിരയായതായി സൂചനയുണ്ടെങ്കിലും രണ്ടുപേരാണ് പൊലീസിൽ പരാതി നൽകിയത്. ഈ രണ്ടു പരാതിക്കാരുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള നിക്ഷേപം മാത്രം ഒരു കോടിയോളം രൂപ വരും. 2021 മുതൽ വിവിധ ഘട്ടങ്ങളിലായാണ് ഇത്രയും തുക നിക്ഷേപിച്ചത്. കഴിഞ്ഞ ജൂൺവരെ ഇവരുടെ നിക്ഷേപത്തിന് പലിശ ലഭിച്ചിരുന്നു.ജൂലൈ മാസം പലിശ ലഭിക്കാതായതോടെ സംഘത്തിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെടുന്നത്. സ്ഥിര നിക്ഷേപത്തിന് നൽകിയ ബോണ്ടുകൾ സംഘത്തിന്റെതല്ലെന്നും ഇവരുടെ പേരിൽ നിക്ഷേപമില്ലെന്നും ഭാരവാഹികൾ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ജൂൺ 30ന് ഈ സംഘത്തിലെ ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പിനുത്തരവാദി ഇയാളാണെന്ന തരത്തിലാണ് സംഘം അധികൃതർ നിക്ഷേപകരോട് പറഞ്ഞതത്രെ. ഇതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.പരാതി നൽകി ഒരു മാസം കഴിഞ്ഞതിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടയിൽ പണം തിരിച്ചുനൽകുന്നത് സംബന്ധിച്ച് നിക്ഷേപകരുമായി ചർച്ച നടന്നിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ തലയിലിട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സംഘം ഭാരവാഹികൾ നോക്കുന്നതെന്ന് ആക്ഷേപമുണ്ട്. നിക്ഷേപത്തുക സൊസൈറ്റിയിൽ നേരിട്ട് പോയി മറ്റുള്ളവരുടെ സാന്നിധ്യത്തിലാണ് കൈമാറിയതെന്ന് നിക്ഷേപകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരൻ തനിച്ച് പണം തട്ടിയെടുത്തതാണെങ്കിൽ ജൂൺവരെ തങ്ങൾക്ക് പലിശ ലഭിച്ചതെങ്ങനെയെന്നും ഇവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

