പ്രധാൻമന്ത്രി ഗ്രാമീണ റോഡ്: ഓവുചാലിന് സ്ലാബില്ലെന്ന് പരാതി
text_fieldsനടുവണ്ണൂർ: പ്രധാൻമന്ത്രി ഗ്രാമീണ സഡക് പദ്ധതിയിൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ 3 കോടി 38 ലക്ഷത്തി നാൽപത്തി രണ്ടായിരം അടങ്കലിൽ പൂർത്തീകരിച്ച വാകയാട് ഹൈസ്കൂൾ മുക്ക് പാലോളി മുക്ക് റോഡിൽ ഓവുചാലിന് കവറിങ് സ്ലാബില്ലെന്ന ആക്ഷേപം ശക്തമാകുന്നു. 2023 നവംബർ 23ന് ആരംഭിച്ച പ്രവൃത്തി 2026 ജനുവരി മധ്യത്തോടെയാണ് പൂർത്തീകരിച്ചത്.
ജർമൻ ടെക്നോളജിയിൽ നൂതന സങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ റോഡു കൂടിയാണിത്. ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷൻ മുതൽ സ്കൂൾ വരെ റോഡിന്റെ പടിഞ്ഞാറ് വശം 500 മീറ്റർ നീളത്തിലും കിഴക്ക് ഭാഗം 300 മീറ്റർ നീളത്തിലും ഓവുചാൽ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ പടിഞ്ഞാറ് വശം മാത്രമാണ് കവറിങ് സ്ലാബ് സ്ഥാപിക്കുവാൻ സൗകര്യമുള്ളത്. കിഴക്കു ഭാഗത്താകട്ടെ
കവറിങ് സ്ലാബിടുവാൻ വാൾ നിർമിച്ചിട്ടില്ല എന്ന ന്യൂനതയും പ്രകടമാണ്. എട്ടു മീറ്റർ മാത്രം വീതിയുള്ള റോഡിൽ കവറിങ് സ്ലാബില്ലാതെ ഓവുചാൽ നിർമിച്ചതിനാൽ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാനുള്ള വീതി മാത്രമേ റോഡിനുള്ളൂ. കുത്തനെയുള്ള കയറ്റവും ഇറക്കവും കൂടിയായപ്പോൾ വാഹനനിയന്ത്രണ മടക്കം അപകട സാധ്യത ഏറെയുമാണ്. ഇവിടെ തന്നെ കിഴക്കുഭാഗത്തുള്ള ഓവുചാലിലെ മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനമില്ലാത്തതിനാൽ പലാത്ത് കോൺക്രീറ്റ് റോഡിലൂടെ ഒഴുകി നടുവണ്ണൂർ-കൊട്ടാരമുക്ക് റോഡിൽ പ്രവേശിക്കുന്നതിനാൽ ആ റോഡും തകരാൻ കാരണമാണ്.
ആയിരത്തി ഇരുനൂറോളം വിദ്യാർഥികളും അമ്പതിലധികം ജീവനക്കാരും നിലവിലുള്ള വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കാൽനടക്ക് സൗകര്യം ഇല്ലാത്തത് അപകടസാധ്യതയെ ക്ഷണിച്ചുവരുത്തുന്നു. ഇവിടെ അടിയന്തരമായും ഓവുചാൽ സ്ഥാപിക്കണമെന്ന് കാണിച്ചുകൊണ്ടുള്ള പരാതി പൊതുപ്രവർത്തകനായ ഒ.എം. കൃഷ്ണകുമാർ പി.എം.ജി.എസ്.വൈ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പരാതി നൽകിയിട്ടുണ്ട്. ഈ മാർച്ചിനുള്ളിൽ നടപടിയില്ലെങ്കിൽ കെ.എസ്.ആർ. ആർ.ഡി.എ ചീഫ് എൻജിനീയർക്ക് പരാതി നൽകാനും ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

