വിലങ്ങാട് ഉരുൾ ദുരന്തം; എങ്ങുമെത്താതെ പുനരധിവാസം
text_fieldsവിലങ്ങാട് ജില്ല കലക്ടർ മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം
നാദാപുരം: ഉരുൾപൊട്ടൽ ദുരന്തം വിഴുങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും വിലങ്ങാട് മലയോര മേഖലയോട് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയെന്ന് വ്യാപക പരാതി. പുനരധിവാസ പ്രവർത്തനങ്ങളും പശ്ചാത്തല മേഖലയിലെ നിർമ്മാണങ്ങളും ഇഴഞ്ഞുനീങ്ങുന്ന പശ്ചാത്തലത്തിൽ, കെ.എം. അഭിജിത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ വിലങ്ങാട് പാരിസ് ഹാളിൽ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും നാട്ടുകാരും കടുത്ത ജനരോഷം ഉയർത്തി. രണ്ട് വർഷം മുമ്പ് നടന്ന ദുരന്തത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ വീണ്ടും ഇൻസ്പെക്ഷൻ നടപടികൾ ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വീട് നഷ്ടപ്പെട്ട 38ലധികം അർഹരായ ആളുകൾ ഇപ്പോഴും ഔദ്യോഗിക ഗുണഭോക്തൃ ലിസ്റ്റിന് പുറത്താണെന്നാണ് നാട്ടുകാരുടെ വാദം. ഇതിനിടയിൽ വീട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞ നാല് കുടുംബങ്ങളാകട്ടെ, സ്ഥലത്തെ നിർമാണ വിലക്കിലെ കടുപ്പമേറിയ നിബന്ധനകൾ കാരണം പുതിയ വീട്ടിൽ കയറാനാകാതെ കടുത്ത ദുരിതത്തിലാണ്. വ്യാപാരികൾക്കുണ്ടായ ഭീമമായ നഷ്ടത്തിന്റെ കണക്കെടുപ്പ് പോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് പരാതി. നിലവിൽ വെറും മൂന്ന് വ്യാപാരികൾക്ക് മാത്രമാണ് 18,000 രൂപയുടെ തുച്ഛമായ ധനസഹായം ലഭിച്ചത്.
വ്യാപകമായ കൃഷിനാശമുണ്ടായിട്ടും വെറും 203 കർഷകരെ മാത്രമാണ് ആശ്വാസ നടപടികളിൽ ഉൾപ്പെടുത്തിയത്.വിലങ്ങാട് 9, 10, 11 വാർഡുകൾ, നരിപ്പറ്റ (മൂന്നാം വാർഡ്) എന്നിവിടങ്ങളിൽ നിലനിൽക്കുന്ന നിർമാണ വിലക്ക് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ പുല്ലുവ മുതൽ വില്ലേജ് ഓഫിസ് വരെയുള്ള 3.5 കിലോമീറ്റർ റോഡിൽ രണ്ട് പാലങ്ങൾ നിർമിക്കേണ്ടതുണ്ട്. ഇതിനായി 7.32 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഉരുട്ടിപ്പാലം മുതൽ വിലങ്ങാട് വരെയുള്ള പ്രവൃത്തി മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വിലങ്ങാട്ടെ പ്രവർത്തനങ്ങൾ ഏകോപിറ്റിക്കാൻ വടകര ആർ.ഡി.ഒയ്ക്ക് കലക്ടർ ചുമതല നൽകി. പരിഹാര നടപടികൾ വേഗത്തിലാക്കുമെന്ന് കലക്ടർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

