ഹെൽത്തി കേരള: നാദാപുരത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന; 90,000 രൂപ പിഴ ഈടാക്കി
text_fieldsനാദാപുരത്ത് അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന
നാദാപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം ടൗൺ, കല്ലാച്ചി, കക്കംവെള്ളി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി, സൂപ്പർ മാർക്കറ്റ്, അതിഥി തൊഴിലാളി താമസസ്ഥലങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
മാലിന്യങ്ങൾ നിക്ഷേപിച്ചതുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽനിന്നും 85,000 രൂപ പിഴയിനത്തിൽ ഈടാക്കി. കേന്ദ്ര പുകയില നിയമം (COTPA) പ്രകാരം 1400 രൂപയും പിഴ ഈടാക്കി. വിവിധ സ്ഥാപനങ്ങളിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ശുചിത്വം പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അതിഥി തൊഴിലാളി താമസസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാപക ആരോഗ്യ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. പരിസരങ്ങൾ ദുർഗന്ധം വമിക്കുന്ന തരത്തിലായിരുന്നു. പുഴുവരിക്കുന്ന തരത്തിലുള്ള മാലിന്യം സ്ഥാപനങ്ങൾക്കടുത്തായി നിക്ഷേപിച്ചതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചതായും കണ്ടെത്തി.
പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാഹചര്യം സൃഷ്‌ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഓഫിസർ ഡോ. രഞ്ജിത്ത് അറിയിച്ചു. പരിശോധനക്ക് നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജിത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ എ.ടി. മൊയ്‌തി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സീന, ജെ.എച്ച്.ഐമാരായ കെ.പി. നിജിത്ത്, സി. പ്രസാദ്, യു.കെ. അമ്പിളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

