‘അവൻ തിരിച്ചുവരും’; എട്ട് വർഷമായി മകനെ കാത്ത് കണ്ണീരോടെ മാതാപിതാക്കൾ
text_fieldsനാദാപുരം: കാണാതായ മകന്റെ തിരിച്ചുവരവ് കാത്ത് എട്ടു വർഷമായി കണ്ണീരോടെ കഴിയുകയാണ് വാണിമേൽ ഒലിയോട്ട് പള്ളിക്ക് സമീപത്തെ വടേക്കണ്ടി അസീസും താഹിറയും. 2018 മേയ് അഞ്ചിനാണ് ഇവരുടെ മകൻ മുഹമ്മദ് അസ്‌ലഹിനെ കാണാതായത്. ഇതുവരെയും അവനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ രണ്ടു തവണ വീട്ടിൽ നിന്നും പോയെങ്കിലും അന്ന് വേഗം തിരിച്ചെത്തിയിരുന്നു.
പത്താം ക്ലാസും പ്ലസ്ടുവും പൂർത്തിയാക്കി ഡിഗ്രി പഠനത്തിന് ചേർന്ന അസ്‌ലഹ്, പഠനം തുടരുന്നതിനിടയിലാണ് നേരിയ തോതിലുള്ള മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് ഇതിനുള്ള ചികിത്സ നടത്തിവരുന്നതിനിടയിലാണ് തിരോധാനം. നാലു മക്കളിൽ രണ്ടാമത്തെയാളും കുടുംബത്തിലെ ഏക ആൺകുട്ടിയുമാണ് അസ്‌ലഹ്.
മകൻ പോയതുമുതൽ മാതാപിതാക്കൾ പൊലീസിലും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും നിരന്തരം പരാതി നൽകി അവൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പോലും പിതാവ് മലപ്പുറത്ത് പോയി മകനെ അന്വേഷിച്ച് മടങ്ങുകയുണ്ടായി. തീർഥാടന കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലെല്ലാം മകനെ കാണുമെന്ന പ്രതീക്ഷയിൽ കുടുംബം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തന്റെ ഫോണിലേക്ക് ഏത് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നാലും അത് മകന്റേതായിരിക്കുമെന്ന പ്രതീക്ഷയിലാണ് മാതാവ് താഹിറ ഓരോ ദിവസവും തള്ളിനീക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

