നടുക്കി നഗരമധ്യത്തിലെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: തിരക്കേറിയ മാവൂർ റോഡ് ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ നടുങ്ങി നഗരം. ഏറെ ജനത്തിരക്കുള്ള മേഖലയിൽ റോഡിലുണ്ടായ കത്തിക്കുത്ത് നഗരത്തിലെ ക്രമസമാധാന പാലനത്തെക്കുറിച്ച് വിമർശനമുയർത്തിയിട്ടുണ്ട്. രാത്രി ഒമ്പതോടെ വാക്കേറ്റത്തെ തുടർന്ന് ബാറിൽനിന്ന് ഇറക്കിവിട്ട സംഘത്തിലെ യുവാവാണ് യാഷ് ഹോട്ടൽ സമുച്ചയത്തിന് മുന്നിൽ കുത്തേറ്റ് മരിച്ചത്.
കൊല്ലപ്പെട്ട നടുവട്ടം പെരച്ചനങ്ങാടി കെ.ടി. ഹൗസിൽ ആദിൽ റോഷൻ (39) കോഴിക്കോട് മിഠായിത്തെരുവിൽ റെഡിമെയ്ഡ് കട നടത്തുകയാണ്. ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ഓട്ടോ തൊഴിലാളികളാണ് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ രാത്രി 11ഓടെ മരിച്ചു. ഹോട്ടലിന് മുന്നിലെ നടപ്പാതയിലും റോഡിലും രക്തം തളംകെട്ടി നിൽക്കുന്ന അവസ്ഥയായിരുന്നു. നഗരഹൃദയത്തിൽ രാപകൽ ഭേദമെന്യേ ആളുകൾ സഞ്ചരിക്കുന്ന നടപ്പാതയും പ്രധാന റോഡുമാണിത്. സ്ഥലത്തെത്തിയ പൊലീസ് ഡിവൈഡർ സ്ഥാപിച്ച് ഇവിടം വേർതിരിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഹോട്ടലിൽനിന്ന് വിവരം ശേഖരിക്കുകയും ചെയ്തു.
രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി സ്വദേശി എൻ. നജീബും (സുൽത്താൻ -31), ഭാര്യ അരക്കിണർ സ്വദേശിനി നൗഷിദ (21)യുമാണ് അറസ്റ്റിലായത്. സംഭവസമയം ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പൊലീസ് അന്വേഷിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. നടുവട്ടം സ്വദേശി ആദിൽ റോഷൻ (39) ആണ് വെള്ളിയാഴ്ച രാത്രി 9.30ഓടെ കൊല്ലപ്പെട്ടത്.
നജീബിൽനിന്ന് 10,000 രൂപ ആദിൽ കടംവാങ്ങിയിരുന്നു. 5,000 രൂപ തിരികെ നൽകി. ബാക്കി തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, തന്‍റെ ഭാര്യയെ മോശമായി പരാമർശിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് നജീബിന്റെ മൊഴി. കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെതുടർന്ന് ഇരുവരും തമ്മിൽ കൈയാങ്കളി ഉണ്ടായെന്നും ഇതിനിടെ അബദ്ധത്തിൽ കുത്തേറ്റതാണെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

