ഡോക്ടർ ചമഞ്ഞ് മൊബൈൽ ഫോണുകൾ കവർന്നവർ അറസ്റ്റിൽ
text_fieldsഷാഹുൽദാസ്, ബബിൻ
മുക്കം: ഡോക്ടർ എന്ന വ്യാജേന സ്റ്റെതസ്കോപ് കഴുത്തിലണിഞ്ഞ് സീൽ നിർമിക്കാനെത്തി മുക്കത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മൊബൈൽ ഫോണുകൾ കവർന്ന രണ്ടു യുവാക്കളെ മുക്കം പൊലീസ് പിടികൂടി. ചാത്തമംഗലം വേങ്ങേരിമഠം വഴക്കാലായിൽ ബബിചെക്കൻ എന്ന ബബിൻ (20), ചാത്തമംഗലം ചോയിമഠത്തിൽ ഷാഹുൽദാസ് (24) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച മുക്കത്തെ ഓർഫനേജ് റോഡിലുള്ള പ്രിൻറിങ് സ്ഥാപനത്തിൽ സ്റ്റെതസ്കോപ് ധരിെച്ചത്തിയ പ്രതികൾ മുക്കത്തുതന്നെയുള്ള സ്വകാര്യ മെഡിക്കൽ കോളജിലെ യുവ ഡോക്ടർമാരാണെന്നാണ് പരിചയപ്പെടുത്തിയത്. തുടർന്ന് സീൽ നിർമിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനിെട തന്ത്രപൂർവം സ്ഥാപനത്തിലുണ്ടായിരുന്ന മൂന്നു മൊബൈൽ ഫോണുകൾ കൈക്കലാക്കി. അന്നു രാത്രിതന്നെ മുക്കത്തെ തട്ടുകടയിൽനിന്നും പ്രതികൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചിരുന്നു.
പ്രതികളുടെ വീടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെ കെട്ടാങ്ങൽ അങ്ങാടിയിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച പത്ത് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു.
പ്രതികളിലൊരാളായ ബബിൻ കോഴിക്കോട് മെഡിക്കൽ കോളജ്, കുന്ദമംഗലം, തിരുവമ്പാടി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ, പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിലും മലപ്പുറം ജില്ലയിൽ കഞ്ചാവു കടത്തിയതടക്കമുള്ള കേസുകളിലും പ്രതിയാണ്.
മുക്കം പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജിദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, സിഞ്ചിത്ത്, സുഭാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.