മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsമുക്കം: ഒട്ടോ യാത്രക്കിടയിൽ മുത്തേരിയിലെ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ മുക്കം പൊലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി മുജീബ് റഹ്‌മാനും കൂട്ടുപ്രതികളായ സൂര്യപ്രഭക്കും, സുഹൃത്ത് ജമാലുദ്ദീനുമെതിരെയുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുൻപാകെ സമർപ്പിച്ചത്. കുറ്റകൃത്യം നടന്ന അറുപത് ദിവസത്തിനകമാണ് കുറ്റപത്രം നൽകിയത്.
അന്വേഷണ സംഘത്തലവൻ മുക്കം ഇൻസ്‌പെക്ടർ ബി.കെ സിജുവാണ് കോടതിയിലെത്തി കുറ്റപത്രം മജിസ്‌ട്രേറ്റ് മുൻപാകെ സമർപ്പിച്ചത്. ജൂലൈ രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോട്ടൽ ജീവനക്കാരിയായ വയോധികയെ ഒന്നാംപ്രതി മുജീബ്റഹ്മാൻ ചോമ്പാല അഴിയൂർ നിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വഴിയിൽ വെച്ചു ഓട്ടോറിക്ഷയുടെ പമ്പ് കേടായി എന്ന് പറഞ്ഞു നിർത്തുകയും ഓട്ടോറിക്ഷയുടെ പിറകിലൂടെവന്നു വയോധികയെ ആക്രമിച്ചു ബോധം കെടുത്തിയ ശേഷം കാപ്പുമലയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്തുനിന്നും പെട്ടെന്ന് രക്ഷപെട്ടു പോകരുതെന്ന ഉദ്ദേശത്തോടെ വസ്ത്രങ്ങളെല്ലാം കത്രികകൊണ്ട് കീറിമുറിക്കുകയും വയോധികയുടെ കയ്യും കാലും വയർ കൊണ്ട് കെട്ടിയിടുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
രക്ഷപ്പെടുന്നതിനു മുൻപ് വയോധികയുടെ ഒരുപവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും കാതിലുള്ള കമ്മൽ പറിച്ചെടുക്കുകയും ചെയ്തു. മൊബൈൽ ഫോണും അയ്യായിരം രൂപയുമടങ്ങിയ ബാഗും മോഷ്ടിക്കുകയും ചെയ്തു.
ക്രൂരമായ രീതിയിൽ അക്രമത്തിനിരയായ വയോധികയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം ഡോക്‌ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറംലോകമറിയുന്നത്.
മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിൻെറ നേതൃത്വത്തിലുള്ള പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. അർദ്ധബോധാവസ്ഥയിൽ സംഭവത്തെകുറിച്ചു കൃത്യമായി മൊഴി നൽകാൻ കഴിയാതിരുന്ന വയോധികക്ക് ഓർമ തിരിച്ചു കിട്ടിയതോടെ കാപ്പുമല വളവിലുള്ള കൃത്യം നടത്തിയ സ്ഥലം അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പൊലീസ് നായ റെമോയുടെ സഹായത്തോടെ സംഭവസ്ഥലമാകെ പരിശോധിക്കുകയും ചെയ്തു. നൂറ്റിപ്പത്തോളം സി.സി.ടി.വി ക്യാമറകളും എഴുപതോളം ഓട്ടോറിക്ഷകളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ സംഘത്തിനു പ്രതിയെകുറിച്ചു സൂചന ലഭിച്ചത്.
പ്രതി മോഷ്ടിച്ച വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കൂട്ടുപ്രതികളായ സൂര്യപ്രഭയും ജമാലുദ്ദീനും ചേർന്ന് കൊടുവള്ളിയിലുള്ള ജ്വല്ലറിയിൽ വിൽപ്പന നടത്തിയത് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു.
താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ്.ടി.കെ മേൽനോട്ടം വഹിച്ച കേസിൽ മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവിൻെറ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഷാജിദ്. കെ, എ.എസ്.ഐ സാജു.സി, സിവിൽ പൊലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, രതീഷ് ഏകരൂൽ, സ്വപ്ന, സിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

