നാടിനെ മാറ്റിയ മന്ത്രി
text_fieldsഒരു സർക്കാർ വികസനത്തിന്റെ പേരിൽ അടയാളപ്പെടുക, ആ വികസനയാത്രയുടെ ചുക്കാൻ പിടിച്ച ചുറുചുറുക്കോടെയുള്ള ഒരു യുവാവ് ഒരു നാടിന്റെ സ്നേഹവും കരുതലും ആവോളം ഏറ്റുവാങ്ങുക. കേരളത്തിന്റെ വികസനയാത്രയിൽ ചില നേതാക്കൾ അവരുടെ ദീർഘവീക്ഷണംകൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെടാറുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിലാണ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ‘ഒരു നാടിനെ മാറ്റിയ മന്ത്രി’ എന്നാണ് റിയാസിനെ ബേപ്പൂരുകാർ സ്നേഹത്തോടെ വിളിക്കുന്നത്. ടൂറിസവും പൊതുമരാമത്തും പോലുള്ള, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം ബേപ്പൂരിനെ ലോകത്തിനുമുന്നിൽ ഉയർത്തിവെച്ചാണ് റിയാസ് നടന്നുകയറുന്നത്. ‘ജനങ്ങൾ എനിക്കൊപ്പമല്ല, ഞാൻ ജനങ്ങൾക്കൊപ്പമാണ്’ എന്ന് റിയാസ് പറയുമ്പോൾ ആ വാക്കുകളിലുണ്ട് ആ പ്രദേശവും നാട്ടുകാരുമായി അദ്ദേഹമുണ്ടാക്കിയെടുത്ത ആത്മബന്ധം.
ഏറെക്കാലം പൊതുജനങ്ങൾ വിമർശിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിനെ വികസനംകൊണ്ട് ഏറ്റവുംമികച്ച വകുപ്പെന്ന് ആളുകളെക്കൊണ്ട് പറയിക്കാൻ റിയാസിന് കഴിഞ്ഞു. ‘റോഡുകൾ ജനങ്ങളുടെ അവകാശമാണ്’ എന്ന നിലപാടോടെ അദ്ദേഹം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനരീതിയിൽതന്നെ വലിയ മാറ്റംകൊണ്ടുവന്നു. സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവന്നു. സമയബന്ധിതമായി നിർമാണങ്ങൾ പൂർത്തിയാക്കി. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ടൂറിസം രംഗത്തെ പ്രവർത്തനങ്ങൾകൊണ്ട് അടിവരയിട്ടുറപ്പിച്ചു. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും പുതിയ വിനോദസഞ്ചാര പാതകൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കൂടുതൽ പ്രാധാന്യം നൽകി. അതുവഴി തൊഴിൽസാധ്യതകൾ കൂടി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെട്ടു. ബേപ്പൂർ എന്ന ദേശം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെട്ടു. ഇത് മറ്റൊരു തുടക്കമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

